രേണുക വേണു|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (17:42 IST)
യുഡിഎഫ് കെടുകാര്യസ്ഥതയും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും ഉൾക്കൊള്ളിച്ചുള്ള പത്ര പരസ്യത്തിൽ തെറ്റില്ലെന്നു ഹൈക്കോടതി. പിആർഡി പരസ്യത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മാർച്ച് അഞ്ചിലെ പത്രങ്ങളിൽ വന്ന പിആർഡി പരസ്യമാണ് വിവാദമായത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന അഞ്ച് വർഷത്തെ കെടുകാര്യസ്ഥതയും ദുർഭരണവും ജനങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ആദ്യ പേജിൽ. രണ്ടാം പേജിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. ഈ ഡബിൾ ജാക്കറ്റ് പരസ്യം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി നിലനിൽക്കില്ലെന്ന നിലപാടെടുത്തു.
പരസ്യവുമായ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിന് പത്ത് ദിവസം സമയം നൽകി.