ശബരിമലയിലെ സൌകര്യങ്ങൾ മെച്ചപ്പെടുത്താനും ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കും: മുഖ്യമന്ത്രി

ഇടതുപക്ഷത്തെ വിശ്വാസികളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയന്‍

thiruvananthapuram, pinarayi vijayan, sabarimala, hajj തിരുവനന്തപുരം, പിണറായി വിജയന്‍, ശബരിമല, ഹജ്ജ്
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (11:44 IST)
ഇടതുപക്ഷത്തെ വിശ്വാസികളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയന്‍. ആരാധനാലയങ്ങൾ പൊളിക്കാൻ നടക്കുന്നവർ എന്ന പ്രചാരണമായിരുന്നു കമ്മ്യൂണിസ്റ് പാർട്ടിയെ മുളയിലേ നുള്ളിക്കളയാൻ കൊതിച്ച ശത്രുക്കൾ നടത്തിയത്. എന്നാല്‍ അത്തരം പ്രചാരണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് നാനാ ജാതി മതങ്ങളില്‍പെട്ടവരും ജാതി-മത പരിഗണനകൾ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങൾ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിൽ പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുന്നതെന്നും തന്റെ ഫേസ്‌ബുക്ക് പേജില്‍ അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇടതുപക്ഷത്തെ വിശ്വാസികളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങൾ പൊളിക്കാൻ നടക്കുന്നവർ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്റ് പാർട്ടിയെ മുളയിലേ നുള്ളിക്കളയാൻ കൊതിച്ച ശത്രുക്കൾ നടത്തിയത്. അത്തരം പ്രചാരണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് നാനാ ജാതി മതങ്ങളിലും പെട്ടവരും ജാതി-മത പരിഗണനകൾ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങൾ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിൽ പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുന്നത്. ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീർത്ഥാടകർക്ക് സഹായം നൽകുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങൾക്ക് മുഴുകാൻ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികൾക്കപ്പുറം മനുഷ്യനെ കാണാൻ കഴിയുന്നത് കൊണ്ടാണ്.
ഹാജിമാര്‍ക്കും കുടെ വരുന്നവര്‍ക്കുമായി 1600 പേര്‍ക്ക് ഒരുസമയം താമസിക്കാനുള്ള ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത് അത്യധികം സന്തോഷത്തോടെയാണ്.
കേരളത്തില്‍ നിന്ന് ഈ വര്‍ഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോവുകയാണ്. 11000 പേര്‍ കേരളത്തില്‍നിന്ന് ഹജ്ജ് അനുഷ്ഠിക്കും. യു പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ നിന്ന് 4847 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്. ക്വാട്ടയില്‍ കവിഞ്ഞ് മറ്റുള്ളവര്‍ക്കു കൂടി സൌകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും സമയബന്ധിതമായി ഇടപെട്ടതിന്റെ ഫലമാണ് ഇത്രയും പേര്‍ക്ക് അനുവാദം കിട്ടിയത്.
ഹജ്ജിന് പോകുന്നവര്‍ക്കായി സൌകര്യം ഒരുക്കുന്നതില്‍ കേരളം മാതൃകയാണ്. ഹജ്ജ് ക്യാമ്പും വളണ്ടിയര്‍മാരും പ്രതിഫലേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കേരള മോഡല്‍ പിന്തുടരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സൌദി കോണ്‍സുലേറ്റും മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ഹാജിമാര്‍ പോയി വരുന്നതു വരെയുള്ള അവരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഹജ്ജ് ക്യാമ്പിനും വേണ്ട സൌകര്യമൊരുക്കാന്‍ സിയാലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പണം ചെലവാക്കാനും അനുമതി കൊടുത്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :