കേരളം ഒട്ടാകെ 1680 ഓണചന്തകള്‍; നാലു ദിവസം കൊണ്ട് റെക്കാഡ് വില്‍പന

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (18:05 IST)
സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണചന്തകളാണ് ഇത്തവണ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖനേ സഹകരണ സംഘങ്ങള്‍ നടത്തി വരുന്നത്. ഇക്കഴിഞ്ഞ 29 ന് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വിപണികള്‍ സജീവമായി നടന്നു വരികയാണ്. ഓണച്ചന്തയില്‍ 13 ഇനം നിത്യോപയോഗസാധനങ്ങള്‍ 50% വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ നിന്നും 30% വരെ വിലക്കുറവില്‍ സബ്‌സിഡി ഇനങ്ങളും, 10% - 40% വിലക്കുറവില്‍ നോണ്‍-സബ്സിഡി ഇനങ്ങളും ലഭ്യമാക്കുവാനാണ് തീരുമാനിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തത്.

എന്നാല്‍ വിപണിയിലെ വിലകയറ്റം മൂലം ഇപ്പോള്‍ 60 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കുന്നുണ്ട്. ഇത്തവണ വളരെ നേരത്തെ തന്നെ സഹകരണ വകുപ്പ് ഓണ ചന്തകള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
ഗുണമേന്മയില്‍ കര്‍ശനമാനദണ്ഡങ്ങള്‍ പാലിച്ചാണ് സാധനങ്ങള്‍ എത്തിച്ചത്. സാധനങ്ങളില്‍ ചിലതിന് സര്‍ക്കാര്‍ നിശചയിച്ച ഗുണനിലവാരം ഇല്ലന്ന് കണ്ടെപ്പോള്‍ അത് തിരികെ നല്‍കി മികച്ച ഉത്പന്നം വാങ്ങിയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഒരു വിട്ടു വീഴ്ച്ചയും പാടില്ലന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :