അഭിറാം മനോഹർ|
Last Modified വ്യാഴം, 19 മാര്‍ച്ച് 2026 (08:49 IST)
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ണായക തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ എംപി കെ. സുധാകരന് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കേണ്ടെന്ന തീരുമാനത്തിലാണ്
ദേശീയ നേതൃത്വം
എത്തിചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.ഒരു എംപിക്കും സീറ്റ് നല്‍കേണ്ടെന്ന കടുത്ത നിലപാടാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സ്വീകരിച്ചത്.
മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനം
ഖര്‍ഗെയുടെ ദില്ലി വസതിയില്‍ നടന്ന ദീര്‍ഘനേരത്തെ ചര്‍ച്ച പുലര്‍ച്ചെ 2.15 വരെ നീണ്ടുനിന്നിരുന്നു. അവസാനിച്ചു. എംപിമാര്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തര്‍ക്ക മണ്ഡലങ്ങളില്‍ ആരെയും ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നുമായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയത്. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്ന 6 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഉള്‍പ്പടെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
പെരുമ്പാവൂര്‍ ഉള്‍പ്പെടെ ആറ് തര്‍ക്ക സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് വിട്ടതായി സണ്ണി ജോസഫ് അറിയിച്ചു. ഈ മണ്ഡലങ്ങളില്‍ എഐസിസി നേരിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സണ്ണി ജോസഫ് പറയുന്നത്.ഇന്ന് രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പട്ടിക വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
തര്‍ക്കം നിലനിന്നിരുന്ന കൊച്ചി മണ്ഡലത്തില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന്
ഉറപ്പായിട്ടുണ്ട്. മുഴുവന്‍ സ്ഥാനാര്‍ഥികളെയും ഇന്ന് പ്രഖ്യാപിക്കുമെന്നും സീറ്റ് ലഭിക്കാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷ നേതാവായ വി ഡി സതീശന്‍ പറഞ്ഞു.