ഭരണഘടനാ വിരുദ്ധ പ്രസംഗം; തുടരന്വേഷണത്തില്‍ തെളിവില്ല, മന്ത്രി സജി ചെറിയാന് വീണ്ടും ക്ലീന്‍ ചിറ്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഫെബ്രുവരി 2026 (12:51 IST)
തിരുവനന്തപുരത്ത്: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് വീണ്ടും ക്ലീന്‍ ചിറ്റ്. തുടരന്വേഷണത്തില്‍ തെളിവുകളൊന്നും ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഫേസ്ബുക്കില്‍ വിവാദ പ്രസംഗം ലൈവ് സ്ട്രീം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രസംഗം ലൈവ് സ്ട്രീം ചെയ്യാന്‍ ഉപയോഗിച്ച അക്കൗണ്ട് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി തിരിച്ചയച്ചു. അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം റിപ്പോര്‍ട്ട് മടക്കി അയച്ചത്. സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു സജി ചെറിയാന്റെ രാജി ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് കാരണമായ വിവാദ പ്രസംഗം. ഭരണഘടന ബ്രിട്ടീഷ് നിര്‍മ്മിതവും തൊഴിലാളിവര്‍ഗ വിരുദ്ധവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ഇത് എഴുതിയിരിക്കുന്നത്. എന്നിങ്ങനെയായിരുന്നു പ്രസാനത്തിലെ വിവാദ പരാമര്‍ശങ്ങള്‍.

വിവാദ പ്രസംഗത്തില്‍ ലോക്കല്‍ പോലീസ് നല്‍കിയ ക്ലീന്‍ ചിറ്റ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും കര്‍ശന നിര്‍ദ്ദേശം നല്‍കി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :