കേരളത്തിന്റെ തലസ്ഥാന മാള്‍ ആകാന്‍ ലുലു മാള്‍; ഔപചാരിക ഉദ്ഘാടനം നാളെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:29 IST)
തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാള്‍ പ്രവര്‍ത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാള്‍. രണ്ടായിരംകോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.

2 ലക്ഷം ചതുരശ്രയടി, വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഗ്രോസറി, പഴം പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന മറ്റുല്‍പ്പനങ്ങള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇത് കൂടാതെ ഇന്ത്യന്‍, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :