സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കല്‍: കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 ജൂണ്‍ 2022 (14:13 IST)
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ നിശബ്ദത കുറ്റം ഏറ്റെടുക്കലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം കേരളത്തില്‍ അക്രമവും അരാജകത്വവുമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പോലും സ്വാന്തന്ത്ര്യം നല്‍കാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസില്‍ അന്വേഷണ ഏജന്‍സികള്‍ കൃത്യമായ അന്വേഷണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൗരവമേറിയ ആരോപണങ്ങള്‍ ഉണ്ടായിട്ടും പോലീസിന് അനക്കമില്ലെന്നും സ്വപ്നയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയുന്നതിനെതിരെ അക്രമം അഴിച്ചുവിടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയെ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെറ്റ് ചെയ്തതുകൊണ്ടാണ് ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ജിഹാദി കൂട്ടുകെട്ടാണ്. ഇഡി ചോദ്യം ചെയ്യലിനെ തകിടം മറിക്കാനാണ് അഗ്‌നിപഥ് വിഷയത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നത്. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് ഇത്തരം പദ്ധതി ആശ്വാസകരമാണ്. സായുധ സേനയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഭാരതം ശിഥിലാമാവണമെന്നു ആഗ്രഹിക്കുന്നവരാണ് അക്രമത്തിനു പിന്നിലെന്നും കുമ്മനം കൂട്ടിചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :