സ്‌കൂളുകളും കോളേജുകളും തുറക്കും; സര്‍ക്കാര്‍ ആലോചിക്കുന്നത് ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (10:02 IST)

കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. രോഗികളുടെ എണ്ണം കൂടുമ്പോഴും ആശങ്ക വേണ്ട എന്നാണ് ദേശീയ തലത്തില്‍ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുരുതര രോഗികളുടെ എണ്ണം കേരളത്തില്‍ കുറവാണ്. ആശുപത്രികളില്‍ സ്ഥിതി നിയന്ത്രണവിധേയവും. അതിനാല്‍, നിലവിലെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ആരോഗ്യവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തും. ഒറ്റയടിക്ക് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. ഘട്ടംഘട്ടമായി മാത്രമേ തുറക്കൂ. കോളേജുകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ അധ്യയനം സാധാരണ നിലയില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനുശേഷമായിരിക്കും ചെറിയ ക്ലാസുകള്‍ തുറക്കുക. ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് ആലോചന. രണ്ട് ഡോസ് വാക്‌സിന്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും. സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാല്‍ ഒക്ടോബര്‍ പകുതിയോടെ കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :