ഗണേഷ് നായകനും ജഗദീഷ് പ്രതിനായകനുമാകുന്ന പത്തനാപുരത്ത് കൊല്ലം തുളസിക്ക് എന്താണ് റോള്‍ ?

ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി കണ്ടിരിക്കുന്നത് കൊല്ലം തുളസിയെയാണ്

നിയമസഭ തെരഞ്ഞെടുപ്പ് ,  കേരളാ കോണ്‍ഗ്രസ് (ബി) , ഗണേഷ് കുമാര്‍ ,  കൊല്ലം തുളസി
പത്തനാപുരം| jibin| Last Modified വെള്ളി, 4 മാര്‍ച്ച് 2016 (23:21 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരം സിനിമാതാരങ്ങളുടെ മത്സരവേദിയാകുന്നു. ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ സിനിമയില്‍ നിന്നുള്ള പ്രമുഖരെ വെച്ച് ഒരു പരിക്ഷണം നടത്താന്‍ ഇടതു- വലതു മുന്നണികള്‍ തീരുമാനിച്ചിരിക്കെ പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറിനെതിരെ നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി കണ്ടിരിക്കുന്നത് കൊല്ലം തുളസിയെയാണ്.

ജഗദീഷിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം:-

ഗണേഷ് കുമാറിനെതിരെ ജഗദീഷിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രത്യേക താല്‍പ്പര്യമാണ് ജഗദീഷിനെ രംഗത്തിറക്കുന്നതെന്നും ഈ തീരുമാനത്തില്‍ പിന്തുണക്കില്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

പത്തനാപുരത്ത് നടക്കാന്‍ പോകുന്നത് രാഷ്‌ട്രീയ പോരാട്ടമാണെന്നും കലോത്സവമല്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹത്തോടെയാണ് ജഗദീഷിനെ പരിഗണിച്ചതെന്നാണ് കൊടിക്കുന്നില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ജഗദീഷിനുള്ള പിന്തുണ ഇടിയുകയാണ്. ഗണേഷിന് നിലവിലുള്ള പിന്തുണയ്‌ക്ക് പിന്നാലെ സിപിഎമ്മില്‍ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ സഹായവും ജഗദീഷിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ജഗദീഷിന് സമകാലിക വിഷയങ്ങളില്‍ വിഞ്ജാനം കുറവാണെന്നും കെട്ടിയിറക്കിയ നേതാവാണെന്നും കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്.

ഗണേഷിന് ലഭിക്കുന്ന പിന്തുണ ജഗദീഷിന് ലഭിക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മന്ത്രിസ്ഥാനത്ത് ഇരിക്കവെ ഗണേഷ് നടപ്പിലാക്കിയ മാറ്റങ്ങള്‍ കൈയടി നേടിയിരുന്നു. മന്ത്രിയെന്ന നിലയില്‍ ഗണേഷ് വിജയമായിരുന്നുവെന്നും പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നുമാണ് വിലയിരുത്തല്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :