കോൺഗ്രസിൽ നിന്നും തുടക്കം, വളർന്നപ്പോഴും പിളർന്നപ്പോഴും കേരളാ കോൺഗ്രസിൽ ആധിപത്യം നേടിയത് കെ എം മാണി മാത്രം

Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (18:06 IST)
മാണിയുടെ മരണത്തോടെ കേരള രഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു യുഗം അവസാനിക്കുന്നു എന്നുതന്നെ പറയാം. ഇടതു വലതു മുന്നണികളോടൊപ്പം നിന്നപ്പോഴും കേരളാ കോൺഗ്രസ് പല ഭാഗങ്ങളായി പിളർന്നപ്പോഴും കെ എം മാണി ശക്തനായിരുന്നു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് നിന്നുമാണ് കെ എം മാണി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്

1955ൽ മദ്രാസ് ലോ കോളേജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ശേഷം കോൺഗ്രസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1959 മുതൽ കെ പി സി സി അംഗമായിരുന്നു കെ എം മാണി. 1964ൽ കോട്ടയം ഡി സി സി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് കെ എം ജോർജിന്റെ നേതൃത്വത്തിൽ 15 എം എൽ എമാർ കോൺഗ്രസിൽ നിന്നും പുറത്തുവന്ന് കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപികരിക്കുന്നത്

ഇത് കെ എം മാണിയുടെ രാഷ്ടീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമയിരുന്നു. 1965ലാണ് പാലാ നിയമസഭാ മണ്ഡലം രൂപികരിക്കപ്പെടുന്നത്. അന്നു മുതൽ 13 തവണ പാലയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കെ എം മാണിയാണ്. ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തിൽനിന്നും നിയമസഭാ സാമാജികനായി
എന്ന റെക്കോർഡ് മെ എം മാണിയുടെ പേരിലാണ്.

കേരള നിയമ സഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധന മന്ത്രിയും കെ എം മാണി തന്നെയാണ്. കേരളാ കോൺഗ്രസ് രൂപീകൃതമായതിന് ശേഷം ഏഴുവർഷം കഴിയുമ്പോൾ തന്നെ പാർട്ടിയിൽ ആദ്യ പിളർപ്പ് ഉണ്ടായി. പിന്നീട് വളർന്നു പിളർന്നുമായിരുന്നു കെരളാ കോൺഗ്രസിന്റെ മുന്നേറ്റം

1979ലാണ് കേരളാ കോൺഗ്രസ് എം എന്ന പാർട്ടി രൂപീകരിക്കുന്നത് ഇതിനു ശേഷവും പല പിളർപ്പുകളും ലയനങ്ങളും കേരളാ കോൺഗ്രസ് കണ്ടു. പാർട്ടി പിളരുന്നതൊന്നും രാഷ്ട്രീയപരമായി കെ എം മാണിയെ ബാധിച്ചിരുന്നില്ല. കൃത്യമായ സമയത്ത് അനുയോജ്യമായ രാഷ്ട്രീയ സമവാക്യങ്ങൾ മെനയുന്നതിൽ അതീവ കൌശലക്കാരനായിരുന്നു കെ എം മാണി.

ബാർ കോഴ കേസിൽ യു ഡി എഫിൽ നിന്നും പിണങ്ങി പിരിഞ്ഞ മാണി പിന്നീട് ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിലാണ് വീണ്ടും യു ഡി എഫിനൊപ്പം ചേർന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നതിനിടെയാണ് കെ എം മാണി വിടവാങ്ങുന്നത്. ശ്വാസകോശ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ അശുപത്രിയിൽ വച്ചായിരുന്നു. അന്ത്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :