കലിതുള്ളി കാലവർഷം; ഇടുക്കി ഡാം തുറന്നു, തുറന്നത് മധ്യഭാഗത്തെ ഒരു ഷട്ടർ- 26 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

കലിതുള്ളി കാലവർഷം; ഇടുക്കി ഡാം തുറന്നു, തുറന്നത് മധ്യഭാഗത്തെ ഒരു ഷട്ടർ- 26 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇടുക്കി| Rijisha M.| Last Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (12:40 IST)
26 വർഷത്തിന് ശേഷം ചരിത്രത്തിൽ മൂന്നാം തവണ ഇടുക്കി ഡാം ഷട്ടർ തുറന്നു. മധ്യഭാഗത്തെ ഒരു ഷട്ടർ തുറന്നാണ് നടത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ട്രയൽ റൺ നടത്തിയത്. രാവിലെ പത്ത് മണിക്ക് 2398.80 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ട് തുറക്കുന്നത്. ഡാം തുറക്കുന്നത് ഒഴിവാക്കാനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്നാണ് ജലസേചന വകുപ്പിന്റെ ഈ തീരുമാനം.

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററായിരിക്കും ഉയർത്തുക. നാലു മണിക്കൂറിലേക്കായിരിക്കും അണക്കെട്ട് തുറന്നുവിടുക. ജലനിരപ്പ് വളരെ വേഗത്തിൽ വർധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്.

വൃഷ്‌ടിപ്രദേശത്ത് തുടരുന്നതിനാൽ ഉച്ചയാകുന്നതോടെ ജലനിരപ്പ് 2399 അടിയിലേക്കെത്താൻ സാധ്യതുയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രയൽ റണ്ണിന് കെ‌എസ്ഇ‌ബി അനുമതി നൽകിയത്. ഒരു ഷട്ടർ തുറന്നാണ് ട്രയൽ റൺ നടത്തിയത്.

ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞതോടെ തീരുമാനം മാറ്റിയിരുന്നു. ഇന്നലെ മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയായതോടെ നീരൊഴുക്കും കൂടി. ഇടുക്കിയിൽ മഴ ശക്തമായിത്തന്നെയായിരുന്നു. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പു നൽകി. ട്രയൽ റൺ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :