പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ആൾക്ക് 50 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (18:10 IST)
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ 23 കാരനായ യുവാവിന് കോടതി 50 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. പോർക്കുളം പന്തായിൽ സായൂജ് എന്ന 23 കാരനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എം.ദാസ് ശിക്ഷിച്ചത്.

തടവ് ശിക്ഷ കൂടാതെ അറുപതിനായിരം രൂപ പിഴയും വിധിച്ചു. 2018 ഫെബ്രുവരി മുതൽ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണു കേസ്. ഇയാളുടെ ശല്യം കാരണം സഹികെട്ട പെൺകുട്ടി കൈഞരമ്പ് മുറിച്ചു ആത്‌മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്.

ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തു എന്നതിനാൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 50 വർഷത്തെ കഠിനതടവ് ശിക്ഷ നൽകിയത് എന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :