ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ; തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ഹൈക്കമാന്‍ഡ്

ശ്രീനു എസ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (12:05 IST)
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതായി ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി കസേരയ്ക്കായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉണ്ടാകും. പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും ഹരിപ്പാട് നിന്ന് രമേഷ് ചെന്നിത്തലയും നിയമസഭയിലേക്ക് മത്സരിക്കും. അതേസമയം കേരളം പിടിക്കാന്‍ ഹൈക്കമാന്‍ഡ് സജീവമായി ഉണ്ടാകുമെന്ന് ഉറപ്പാണ്.

ആദ്യം ഉമ്മന്‍ചാണ്ടി മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയും ഘടകകക്ഷികളും ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടു ടേമുകളിലായി പങ്കിടുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

അതേസമയം ഉമ്മന്‍ചാണ്ടി നേതൃത്വ സ്ഥാനത്തേക്ക് വന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. മധ്യതിരുവിതാംകൂറിലുണ്ടായ ഇടിവും നികത്താന്‍ സാധിക്കും.

അതേസമയം ഇത്തവണ രണ്ടുപ്രാവശ്യം മത്സരിച്ച് തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവരും എംപിമാരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :