സര്‍ക്കാര്‍ മുഖം തിരിച്ചു: വിഴിഞ്ഞം റെയില്‍ ചുവപ്പുനാടയില്‍

Vizhinjam Port
Vizhinjam Port
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഫെബ്രുവരി 2026 (15:16 IST)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍വേ ലൈനിന്റെ ടെന്‍ഡറില്‍ തര്‍ക്ക പരിഹാരത്തിനുള്ള മധ്യസ്ഥ വ്യവസ്ഥ അംഗീകരിക്കാതെ സര്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. തുറമുഖത്തിന്റെ പ്രയോജനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നതിന് റെയില്‍വേ ലൈന്‍ അത്യാവശ്യമായിരിക്കുന്ന സമയമാണിത്. കൊങ്കണ്‍ റെയില്‍ ടെന്‍ഡര്‍ രേഖ തയ്യാറാക്കിയിട്ട് എട്ട് മാസമായി. സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയൂ. മാര്‍ച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ നാല് മാസം കാലതാമസമെടുക്കും.

തുറമുഖത്തേക്കുള്ള 9.5 കിലോമീറ്റര്‍ തുരങ്ക റെയില്‍പാതയ്ക്കുള്ള 1482.92 കോടി രൂപയുടെ പദ്ധതി രേഖ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2028 ഡിസംബര്‍ 31-നകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ചു. 198 കോടി രൂപയ്ക്ക് 5.52 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനും അനുമതി നല്‍കി. എന്നാല്‍ നിര്‍മ്മാണ ടെന്‍ഡറിലെ ആര്‍ബിട്രേഷന്‍ ക്ലോസ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ എഴുതി. നിര്‍മ്മാണം വൈകുകയോ, ചെലവ് വര്‍ദ്ധിക്കുകയോ, പദ്ധതി ഉപേക്ഷിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ക്ലോസ് ആണിത്.

ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന് അതനുസരിച്ച് നഷ്ടപരിഹാരം നിര്‍ണ്ണയിക്കാന്‍ കഴിയും. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ ആര്‍ബിട്രേഷന്‍ ക്ലോസ് സാധ്യമല്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ഇതോടെ ടെന്‍ഡറിനുള്ള അംഗീകാരം സെക്രട്ടേറിയറ്റില്‍ കുടുങ്ങിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :