നിപ്പ:പനി ലക്ഷണങ്ങളോടെ ഐസലേഷൻ വാർഡിൽ അഞ്ചുപേർ; ഭയപ്പടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ ആരോഗ്യ നില ഇപ്പോഴും സ്റ്റേബിളാണെന്നും എന്ന് മന്ത്രി പറഞ്ഞു.

Last Modified ബുധന്‍, 5 ജൂണ്‍ 2019 (08:06 IST)
സ്ഥിരീകരണത്തിനെ തുടര്‍ന്ന് രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് എറണാകുളത്ത് ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. പനിലക്ഷണങ്ങളോടെ അഞ്ച് പേരെയാണ് ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളെജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ ആരോഗ്യ നില ഇപ്പോഴും സ്റ്റേബിളാണെന്നും എന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കുന്നു. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെ നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു.

വിവിധ കേന്ദ്ര സംഘങ്ങളും ജില്ലയില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, നിരീക്ഷണം, വൈറസിന്റെ ഉറവിടം കണ്ടെത്തല്‍, തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സംഘത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഡോ രുചി ജയ്നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി ചേര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ടീമുകളുടെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :