രേണുക വേണു|
Last Modified വ്യാഴം, 5 മാര്‍ച്ച് 2026 (16:26 IST)
സർക്കാർ ജീവനക്കാർക്കു ഡിഎ സന്ദേശം അയച്ചെന്ന വിവാദത്തിൽ സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഹൈക്കോടതിയുടെ പരാമർശങ്ങൾ. ഡിഎ സന്ദേശത്തിൽ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി ചോദിച്ചു.
ക്ഷേമരാഷ്ട്രത്തിൽ ഭരണനിർവ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിത വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടിൽ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടിൽ നിന്നാണ് ഡിഎ സന്ദേശം അയച്ചിരിക്കുന്നത്. ഇതിൽ എന്താണ് നിയമ വിരുദ്ധതയെന്നും ഹൈക്കോടതി ചോദിച്ചു.
ജീവനക്കാരുടെ അവകാശങ്ങൾക്ക് ഒപ്പമുണ്ടെന്ന് സർക്കാർ പറയുന്നതിൽ എന്താണ് തെറ്റ് ? ഇത് സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഉറപ്പാണെന്നും ഇത് നല്ല ഭരണ നിർവ്വഹണത്തിന്റെ ഭാഗമല്ലേയെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. സ്പാർക്കിന്റെ നോഡൽ ഏജൻസിയാണ് ഐടി മിഷൻ. സന്ദേശം അയക്കുന്നതിനുള്ള സമ്പൂർണ്ണ നിയന്ത്രണം ഐടി മിഷനെന്ന് സർക്കാർ അറിയിച്ചു. ഐടി മിഷനിലെ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി നടപടിക്രമം വിശദീകരിച്ചു. ഐടി മിഷന് നിരവധി സെൻഡർ ഐഡി ഉണ്ട്, അതിലൊന്നാണ് സിഎംഒ കേരള. മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും ഐടി മിഷനാണ് ഇതിന്റെ സമ്പൂർണ്ണ നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.