രേണുക വേണു|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (11:36 IST)
കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ അടങ്ങിയ ഡയറി കണ്ടെത്തി. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടുവെന്നും റോയി കുറിപ്പിൽ പറയുന്നു. പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റോയിയുടെ മൊബൈൽ ഫോണിൻ്റെ പാസ്‌വേര്‍ഡ് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കും.
അതേസമയം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് റോയി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഇതു സംബന്ധിച്ച്
കുടുംബത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തും. അസിസ്റ്റന്റ് കമ്മീഷണര്‍ കൃഷ്ണ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ നിരന്തര സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചു. ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡുകള്‍ നടത്തുകയും തന്നെ ഉപദ്രവിക്കുകയും ചെയ്തതായും റോയിക്ക് ബിസിനസ് പ്രശ്നങ്ങളോ വായ്പാ കുടിശ്ശികയോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എല്ലാ പരിശോധനകളും നടപടിക്രമങ്ങളും നിയമപരമായിരുന്നുവെന്നും റോയിയുടെ മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രതികരണമൊന്നും നല്‍കിയിട്ടില്ല.