കുഞ്ഞിനെ തട്ടിയെടുത്ത ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു; നീതു ഉദ്ദേശിച്ചിരുന്നത് കുട്ടിയെ സ്വന്തം മകളായി വളര്‍ത്താന്‍

രേണുക വേണു| Last Modified ശനി, 8 ജനുവരി 2022 (09:55 IST)

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നവജാത ശിശുവിന് 'അജയ' എന്ന് പേരിട്ടു. കുഞ്ഞിനെ യുവതിയില്‍ നിന്ന് രക്ഷിച്ച എസ്.ഐ. റെനീഷ് ആണ് കുഞ്ഞിന് പേര് നിര്‍ദേശിച്ചത്. കുഞ്ഞിനേയും അമ്മയേയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കുഞ്ഞിനെ തട്ടിയെടുത്ത കളമശ്ശേരിയില്‍ താമസക്കാരിയായ നീതു രാജിനെ കേസില്‍ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നീതുവിന്റെ ആണ്‍സുഹൃത്തിന്റെ പേര് ഇബ്രാഹിം ബാദുഷ എന്നാണ്. നേരത്തെ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ബാദുഷയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇബ്രാഹിം ബാദുഷയുമായി നീതുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. നീതു ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഇതിനിടെയാണ് ബാദുഷ തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് നീതു അറിഞ്ഞത്. ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാന്‍ നീതു മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നീതു തന്റെ ഗര്‍ഭം നേരത്തെ അലസിപ്പിക്കുകയും ചെയ്തിരുന്നു.

തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്റെ ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും വാങ്ങിച്ചിട്ടുണ്ടെന്ന് നീതു പറയുന്നു. ഇത് തിരിച്ചു കിട്ടാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.

പ്രതി നീതു രാജ് പദ്ധതികള്‍ മെനഞ്ഞത് വിദഗ്ധമായാണ്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന് പറഞ്ഞാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്. മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാന്‍ എത്തിയതാണ് താനെന്ന് ഹോട്ടല്‍ ജീവനക്കാരോട് നീതു പറയുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞുമായി, താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ നീതു ടാക്സിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കുമ്പോള്‍ നീതുവിനൊപ്പം 8 വയസ്സുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. ഇതു തന്റെ മകനാണെന്നു നീതു പൊലീസിനോടു പറഞ്ഞു. തിരുവല്ല സ്വദേശിയായ നീതു കൊച്ചിയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ പ്ലാനറാണ്. കുട്ടിയുമായെത്തിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് നീതുവിനെ പിടികൂടാന്‍ തുണച്ചത്. ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ നീതുവിന്റെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല. തിരിച്ചുവന്നപ്പോള്‍ കയ്യില്‍ കുഞ്ഞിനെ കണ്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായി. അങ്ങനെയാണ് നീതു പിടിയിലായത്.

കുഞ്ഞിനെ തട്ടിയെടുത്ത ശേഷം ഉടനെ തന്നെ നീതു മൊബൈലില്‍ ഫോട്ടോ എടുത്ത് ഇബ്രാഹിം ബാദുഷയ്ക്ക് അയച്ചുകൊടുത്തു. കുട്ടിയെ സ്വന്തം മകളായി വളര്‍ത്താന്‍ തന്നെയാണ് നീതു ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 2.45നായിരുന്നു സംഭവം. നഴ്സിന്റെ വേഷത്തില്‍ എത്തിയാണ് കളമശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ്. ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്‍കുഞ്ഞിനെ മോഷ്ടിച്ചത്.

ശ്രീജിത്ത് ഉച്ചഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയ നേരത്തു നഴ്സിന്റെ വേഷത്തില്‍ വാര്‍ഡിലെത്തി അശ്വതിയെ സമീപിച്ച നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെയാണു മോഷണമാണെന്നു മനസ്സിലായത്.

ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധത്തില്‍ ഗര്‍ഭം ധരിച്ച നീതു പിന്നീട് ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. ഇബ്രാഹിമിനോട് ഗര്‍ഭം അലസിപ്പിച്ച കാര്യം പറഞ്ഞിരുന്നില്ല. ഇബ്രാഹിം തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു നവജാത ശിശുവിനെ തട്ടിയെടുത്ത് അത് ഇബ്രാഹിമുമായുള്ള ബന്ധത്തില്‍ പിറന്ന കുഞ്ഞാണെന്ന് സ്ഥാപിക്കാനാണ് നീതു തീരുമാനിച്ചിരുന്നത്.

ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലാണു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടു പേരും ചേര്‍ന്നു പുതിയൊരു സ്ഥാപനം തുടങ്ങിയതായും നീതു ഇയാളുടെ വീട്ടില്‍ വന്നിരുന്നതായും അയല്‍വാസികളുമായി പ്രശ്നം ഉണ്ടാക്കിയിട്ടുള്ളതായും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിനു ബോധ്യമായി. നീതുവിന്റെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് ഇപ്പോള്‍ നീതുവിനൊപ്പമുള്ള എട്ടു വയസ്സുകാരനെന്നും പൊലീസ് സ്ഥിരീകരിച്ചു. എട്ട് വയസ്സുകാരന്‍ മകനൊപ്പമാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്.

ബാദുഷയില്‍നിന്നു പണവും സ്വര്‍ണവും തിരികെ വാങ്ങാനും വിവാഹം മുടക്കുന്നതിനും വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പൊലീസിനോടു പറഞ്ഞു. ഗര്‍ഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാല്‍ ഒരു കുട്ടിയെ തട്ടിയെടുത്ത് അതു തന്റെ കുഞ്ഞാണെന്നു കാട്ടി ബ്ലാക്മെയില്‍ ചെയ്യാനായുരുന്നു നീതു ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശേരിയില്‍നിന്ന് ഇബ്രാഹിം ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നീതു ഗര്‍ഭം അലസിപ്പിച്ച വിവരം വിദേശത്തുള്ള ഭര്‍ത്താവിന് അറിയമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :