10 ഓവർ പന്തെറിയണം, ഇല്ലെങ്കിൽ ഏകദിന ടീമിലേക്ക് മടങ്ങിവരവില്ല; ഹാർദിക് പാണ്ഡ്യയ്ക്ക് മുന്നിൽ കടുത്ത നിബന്ധനയുമായി ബി.സി.സി.ഐ
ഏകദിന ടീമിലേക്ക് മടങ്ങിയെത്തണമെങ്കില്‍ 10 ഓവറുകളും പന്തെറിയാനുള്ള ഫിറ്റ്‌നസ് വേണമെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ നിബന്ധന വെച്ച് ബിസിസിഐ. ഇനി വരുന്ന ഏകദിന മത്സരങ്ങളിലും ലോകകപ്പ് പദ്ധതികളിലും ഇടംപിടിക്കണമെങ്കില്‍ താരം തന്റെ ബൗളിങ് ക്വാട്ട പൂര്‍ത്തിയാക്കാന്‍ സജ്ജനാണെന്ന് തെളിയിക്കണമെന്നാണ് ബിസിസിഐ തീരുമാനം.
ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം. 50 ഓവര്‍ ഫോര്‍മാറ്റില്‍ കേവലം ബാറ്റിംഗ് പ്രകടനത്തിനും 4-5 ഓവര്‍ ബൗളിങ്ങിനുമായി ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് എടുത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ വേഗതയേറിയതും ബൗണ്‍സുള്ളതുമായ പിച്ചുകളില്‍ ടീമിന് പൂര്‍ണ്ണമായ ബാലന്‍സ് നല്‍കാന്‍ ഹാര്‍ദിക്കിന് സാധിക്കും. എന്നാല്‍ പ്രധാന ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കേണ്ടി വരുമ്പോള്‍ പാണ്ഡ്യ 10 ഓവര്‍ എറിയാന്‍ തയ്യാറായിരിക്കണം. നിലവില്‍ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ യുവ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമുള്ളതിനാല്‍, പാണ്ഡ്യ തന്റെ ബോളിംഗ് പ്രാപ്തി തെളിയിച്ചാല്‍ മാത്രമേ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി തുടരാനാകു എന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ബെംഗളൂരുവിലെ കോച്ചിംഗ് ക്യാമ്പുകളില്‍ മാച്ച് സിമുലേഷന്‍ പരിശീലനങ്ങളിലാണ് പാണ്ഡ്യ. പേസ് കുറയ്ക്കാതെ തന്നെ 10 ഓവറുകള്‍ പൂര്‍ത്തിയാക്കാനുള്ള ഫിറ്റ്‌നസ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ദ്ദിക് പരിശീലിക്കുന്നത്. അടുത്ത പരമ്പരകളില്‍ ഈ ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ മാത്രമെ വരാനിരിക്കുന്ന ഏകദിന പരമ്പരകളില്‍ ഹാര്‍ദ്ദിക്കിന് ഇടം നേടാനാകു.