'അത് ശരിയല്ലെങ്കില്‍ ഇതും ശരിയല്ല'; റിഷഭ് പന്ത് വന്‍ കലിപ്പില്‍

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (08:41 IST)

നോ ബോള്‍ വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. അത് നോ ബോള്‍ ആയിരുന്നെന്നും തേര്‍ഡ് അംപയര്‍ നിര്‍ബന്ധമായും ഇടപെടണമായിരുന്നെന്നും പന്ത് മത്സരശേഷം പറഞ്ഞു.

' ആ നോ ബോള്‍ വളരെ വിലപ്പെട്ടതായിരുന്നു. പക്ഷേ കാര്യങ്ങള്‍ ഞങ്ങളുടെ പരിധിയിലല്ലല്ലോ. നിരാശനാണ്, പക്ഷേ ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഡഗ്ഔട്ടിലെ എല്ലാവരും നിരാശരായി. ആ പന്ത് നോ ബോള്‍ ആണെന്ന് ഗ്രൗണ്ടിലെ എല്ലാവരും കണ്ടതാണ്. തേര്‍ഡ് അംപയര്‍ ഉറപ്പായും അതില്‍ ഇടപെടണമായിരുന്നു. പരിശീലകന്‍ പ്രവീണ്‍ അംമ്രയെ ശരിയായ നടപടിയായിരിക്കില്ല, അങ്ങനെയാണെങ്കില്‍ ഞങ്ങളോട് ചെയ്തതും ശരിയായ നടപടിയല്ല. മത്സരം ചൂടുപിടിച്ച സമയത്താണല്ലോ ഇതൊക്കെ നടന്നത്,' പന്ത് പറഞ്ഞു.

രാജസ്ഥാന് വേണ്ടി ഒബെദ് മക്കോയ് എറിഞ്ഞ 20-ാം ഓവറിലെ മൂന്നാമത്തെ പന്താണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഡല്‍ഹി ബാറ്റര്‍ റോവ്മാന്‍ പവല്‍ ആ പന്ത് സിക്സര്‍ പറത്തിയെങ്കിലും അത് നോ ബോള്‍ ആണെന്ന് അദ്ദേഹം അംപയറോട് വാദിച്ചു. നോബോളിനായി പവലും ഒപ്പം ബാറ്റ് ചെയ്തിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അംപയര്‍മാരായിരുന്ന നിതിന്‍ മേനോനോടും നിഖില്‍ പട്വര്‍ദ്ധനയോടും അപ്പീല്‍ ചെയ്തു. നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയറിലേക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഡഗ്ഔട്ടില്‍ നില്‍ക്കുകയായിരുന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്ത് കുപിതനാകുകയും ബാറ്റര്‍മാരോട് കളി നിര്‍ത്തി തിരിച്ചുവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :