CSK vs LSG : തലങ്ങും വിലങ്ങും സിക്സ്, തീപ്പൊരി പ്രകടനവുമായി ഉർവിൽ അവതരിച്ചു, ആവേശപോരാട്ടത്തിൽ ജയിച്ചു കയറി ചെന്നൈ

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

CSK vs LSG, Urvil Patel,Josh English, IPL Playoffs
ജിതിൻരാജ് കെ വി| Last Modified ഞായര്‍, 10 മെയ് 2026 (20:41 IST)
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ജോഷ് ഇംഗ്ലീഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ 203 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജു സാംസണെ തുടക്കത്തിലെ നഷ്ടമായെങ്കിലും വെടിക്കെട്ട് പ്രകടനവുമായി തകര്‍ത്തടിച്ച ഉര്‍വില്‍ പട്ടേലിന്റെ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം നേടികൊടുത്തത്.


ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് ഗംഭീരമായ തുടക്കമാണ് ഓപ്പണര്‍ ജോഷ് ഇംഗ്ലീഷ് നല്‍കിയത്. 33 പന്തില്‍ 85 റണ്‍സടിച്ച ഇംഗ്ലീഷ് ക്രീസില്‍ നില്‍ക്കുമ്പോള്‍ 300ന് മുകളിലുള്ള സ്‌കോറായിരുന്നു ലഖ്‌നൗവിന് സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് വീണതൊടെ ലഖ്‌നൗ സ്‌കോറിംഗ് ഇഴഞ്ഞു. അവസാന ഓവറുകളില്‍ 25 പന്തില്‍ 43 റണ്‍സുമായി തിളങ്ങിയ ഷഹബാസ് അഹമ്മദാണ് ലഖ്‌നൗ സ്‌കോര്‍ 200 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നന്നായി തുടങ്ങിയെങ്കിലും 14 പന്തില്‍ 28 റണ്‍സെടുത്ത സഞ്ജു സാംസണെ ചെന്നൈയ്ക്ക് നഷ്ടമായി. എന്നാല്‍ യഥാര്‍ഥ കൊടുങ്കാറ്റ് വന്നത് സഞ്ജുവിന്റെ പുറത്താകലിലൂടെയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഉര്‍വില്‍ പന്തെറിഞ്ഞ ബൗളര്‍മാരെയെല്ലാം സിക്‌സിന് പറത്തി. ഒരു ഘട്ടത്തില്‍ ഐപിഎല്ലിലെ വേഗതയേറിയ അര്‍ധസെഞ്ചുറി കുറിക്കാമായിരുന്ന നിലയിലെത്തിയെങ്കിലും 13 പന്തില്‍ യശ്വസി ജയ്‌സ്വാളിന്റെ ഒപ്പം വേഗതയേറിയ ഐപിഎല്‍ റെക്കോര്‍ഡ് താരം സ്വന്തമാക്കി. 8 സിക്‌സും 2 ഫോറും സഹിതം 23 പന്തില്‍ 65 റണ്‍സെടുത്ത ഉര്‍വില്‍ മടങ്ങുമ്പോഴേക്കും ചെന്നൈ മികച്ച നിലയിലെത്തിയിരുന്നു.


എന്നാല്‍ ഉര്‍വിലിന്റെ പുറത്താകലിന് പിന്നാലെ അഞ്ചോവറുകളില്‍ ചെന്നൈ ബൗണ്ടറികളൊന്നും കണ്ടെത്തിയില്ല. മധ്യ ഓവറുകളിലെ ഈ മെല്ലെപ്പോക്ക് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. തുടര്‍ന്ന് അവസാന മൂന്നോവറുകളില്‍ വിജയിക്കാന്‍ 30 റണ്‍സെന്ന ഘട്ടത്തിലേക്ക് മാറി. ഇത് രണ്ടോവറില്‍ 21 റണ്‍സും അവസാന ഓവറില്‍ 10 റണ്‍സുമായി. അവസാന ഓവറില്‍ ശിവം ദുബെ തുടര്‍ച്ചയായി 2 സിക്‌സുകള്‍ പറത്തിയാണ് ചെന്നൈ വിജയത്തിലെത്തിയത്. ലഖ്‌നൗവിനായി ദിഗ്വേഷ് റാത്തിയും ഷഹബാസും 2 വിക്കറ്റ് വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :