അഭിറാം മനോഹർ|
Last Modified ഞായര്‍, 29 മാര്‍ച്ച് 2026 (09:43 IST)
ഐപിഎല്‍ 2026 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മിന്നുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരം അനികേത് വര്‍മ. മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് അവസാന ഓവറുകളില്‍ അനികേത് നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു. വെറും 18 പന്തില്‍ 43 റണ്‍സാണ് 24കാരന്‍ അടിച്ചുകൂട്ടിയത്.
മത്സരത്തില്‍ ആദ്യം ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ പരാജയപ്പെട്ടതോടെ 29 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ടീം തകര്‍ന്നു. എന്നാല്‍ നായകന്‍ ഇഷാന്‍ കിഷന്റെ (80) കരുത്തുറ്റ ബാറ്റിംഗിന് പിന്നാലെ ക്രീസിലെത്തിയ അനിഘേത് വര്‍മ്മ മത്സരത്തിന്റെ ഗതി തന്നെ മാറ്റി. 238.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 4 സിക്‌സറുകളും 3 ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു വര്‍മ്മയുടെ ഇന്നിംഗ്‌സ്. താരത്തിന്റെ ഈ വെടിക്കെട്ട് പ്രകടനമാണ് ഹൈദരാബാദിനെ 200 കടക്കാന്‍ സഹായിച്ചത്.
ആരാണ് ഈ യുവതാരം?
മധ്യപ്രദേശ് സ്വദേശിയായ അനിഘേത് വര്‍മ്മയെ 2025-ലെ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന് വേണ്ടി കളിക്കുന്ന താരം, പവര്‍ ഹിറ്റിംഗിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മധ്യപ്രദേശ് ലീഗില്‍ 200-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് അടിച്ചുകൂട്ടിയ റെക്കോര്‍ഡും താരത്തിനുണ്ട്. അതേസമയം കഷ്ടതകള്‍ നിറഞ്ഞ ബാല്യകാലത്തോട് പൊരുതിയാണ് ഈ നേട്ടങ്ങളെല്ലാം താരം കുറിച്ചത്.
അനികേതിന് വെറും 3 വയസുള്ളപ്പോള്‍ തന്റെ അമ്മയെ നഷ്ടമായിരുന്നു. തൊട്ടടുത്ത വര്‍ഷം അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തതോടെ കുഞ്ഞ് അനികേത് ഒറ്റപ്പെട്ടു. തുടര്‍ന്ന് മുത്തശ്‌സിയായ പാര്‍വതി വര്‍മയ്‌ക്കൊപ്പമായിരുന്നു അനികേതിന്റെ ജീവിതം. അനികേത് ഇതോടെ ഭോപ്പാലിലേക്ക് താമസം മാറി. അമ്മാവനായ അമിത് ആയിരുന്നു അനികേതിനെ ക്രിക്കറ്റ് ലോകത്തേക്ക് എത്തിച്ചത്. ചെറുപ്പത്തില്‍ ഭോപ്പാലിലെ യൂത്ത് സ്‌പോര്‍ട്‌സ് ക്ലബില്‍ എത്തിയതോടെ അനികേതിന്റെ ജീവിതം തന്നെ മാറി. അനികേതിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് കോച്ചിനും വ്യക്തമായി അറിയാമായിരുന്നു. അനികേതിന്റെ വളര്‍ച്ചയുടെ തുടക്കം ഇവിടെ നിന്നായിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയ താരത്തെ അഭിമുഖം എടുക്കാനായി പല മാധ്യമങ്ങളും ശ്രമിച്ചെങ്കിലും താന്‍ കരിയറില്‍ യാതൊന്നും നേടിയിട്ടില്ലെന്നും അഭിമുഖമെടുക്കാന്‍ സമയമായിട്ടില്ലെന്നുമാണ് അനികേത് പ്രതികരിച്ചത്. ഐപിഎല്‍ കഴിഞ്ഞ് വേണമെങ്കില്‍ നോക്കാം എന്നാണ് അന്ന് അനികേത് മറുപടി നല്‍കിയത്. മധ്യപ്രദേശ് പ്രീമിയര്‍ ലീഗിലെ മിന്നും താരത്തിന് ഐപിഎല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്ന് കൊടുക്കുമെന്നാണ് താരത്തിനെ അടുത്തറിയാവുന്നവര്‍ പ്രതീക്ഷിക്കുന്നത്.