അഭിറാം മനോഹർ|
Last Modified ശനി, 8 നവംബര്‍ 2025 (12:04 IST)
ജീവിതശൈലിരോഗങ്ങള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമേഹം, അമിതവണ്ണം,ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.
ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ അമേരിക്കന്‍ സംവിധാനത്തിന് ബാധ്യതായാകുമെന്നും പൊതുവിഭവങ്ങള്‍ ചോര്‍ത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സാംക്രമിക രോഗങ്ങള്‍,വാക്‌സിനേഷന്‍ ഹിസ്റ്ററി, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ നേരത്തെ തന്നെ വിസ പൂര്‍ത്തികരണ പക്രിയയില്‍ പരിശോധിക്കാറുണ്ട്.
പുതുതായി വിസ അപേക്ഷിക്കുന്നവരില്‍ ലക്ഷക്കണക്കിന് ഡോളര്‍ ചികിത്സാചെലവ് വരുന്ന ഹൃദ്രോഗങ്ങള്‍,ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍, പ്രമേഹം, നാഡിസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തണമെന്നാണ് നിര്‍ദേശം. അപേക്ഷകര്‍ ചികിത്സാ ചിലവ് വഹിക്കാന്‍ പ്രാപ്തിയുള്ളവരാണോ എന്ന് വിസാ ഓഫീസര്‍മാര്‍ പരിശോധിക്കുകയും വേണം. ഇത് കൂടാതെ മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൂണ്ടോ എന്ന് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.