അഭിറാം മനോഹർ|
Last Modified വെള്ളി, 27 മാര്‍ച്ച് 2026 (14:59 IST)
പശ്ചിമേഷ്യന്‍ സംഘര്‍ഷം 26-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖലയില്‍ യുദ്ധരംഗത്ത് വമ്പന്‍ നീക്കങ്ങള്‍. നയതന്ത്ര ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍, മറുഭാഗത്ത് അമേരിക്ക വമ്പന്‍ സൈനിക വിന്യാസം ഒരുക്കുന്നതായാണ് ഉന്നത അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടം ഇറാനില്‍ കരസേന നടപടിക്ക് ഗൗരവകരമായി തയ്യാറെടുക്കുന്നു എന്നാണ് സൂചനകള്‍.
കവചിത വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഒരുക്കങ്ങളുമായി കരസേനയെ വിന്യസിക്കാനാണ് പെന്റഗണ്‍ പദ്ധതിയിടുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. 5000 നാവികസേന അംഗങ്ങളെ യുഎസ് ഇതിനകം മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇത് 2003-ലെ ഇറാഖ് അധിനിവേശത്തിനു ശേഷം ഈ മേഖലയില്‍ അമേരിക്ക നടത്തുന്ന ഏറ്റവും ശക്തമായ സൈനിക സാന്നിധ്യമാണ്.
ഇതോടൊപ്പം 2,000 മുതല്‍ 3,000 വരെ 82-ാം എയര്‍ബോണ്‍ ഡിവിഷന്‍ പാരാട്രൂപ്പര്‍ സൈനികര്‍ക്ക് മധ്യേഷ്യയിലേക്ക് വിന്യസിക്കാന്‍ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പസഫിക്കിന്റെ ഇരുഭാഗങ്ങളില്‍ നിന്ന് രണ്ട് മറൈന്‍ എക്സ്പെഡിഷണറി യൂണിറ്റുകളും ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുകയാണ്. ഈ ഒത്തുചേരല്‍ ഗള്‍ഫ് മേഖലയില്‍ 6,000 മുതല്‍ 8,000 വരെ അമേരിക്കന്‍ കരസേനാ ജവാന്‍മാരെ ഒരുമിപ്പിക്കും.
ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന ഖാര്‍ഗ് ദ്വീപ് അമേരിക്ക ലക്ഷ്യമിടുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്. നതാന്‍സ്, ഫൊര്‍ദൊ, ഇസ്ഫഹന്‍ ന്യൂക്ലിയര്‍ ടെക്നോളജി സെന്റര്‍ എന്നിവ ഇതിനകം വ്യോമാക്രമണ ലക്ഷ്യമായിട്ടുണ്ട്. ഖാര്‍ഗ് ദ്വീപ് സ്വന്തമാക്കാനായാല്‍ ഇസ്രായേലിനെ ചര്‍ച്ചകളിലേക്ക് നയിക്കാമെന്ന് അമേരിക്ക കണക്കുക്കൂട്ടുന്നു.