ഐറിസ് ദേനയിലെ 22 നാവികര്‍ ആശുപത്രി വിട്ടു; 10 പേര്‍ ഇപ്പോഴും ചികിത്സയില്‍

iran
iran
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2026 (18:35 IST)
കൊളംബോ: ശ്രീലങ്കന്‍ തീരത്ത് യുഎസ് അന്തര്‍വാഹിനി ടോര്‍പ്പിഡോ ചെയ്ത ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ 22 നാവികരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പരിക്കേറ്റ നാവികരെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗാലെയിലെ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാവികരെ കര്‍ശന സുരക്ഷയില്‍ ആംബുലന്‍സുകളില്‍ കൊഗ്ഗലയിലെ ശ്രീലങ്കന്‍ വ്യോമസേനാ താവളത്തിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ 10 നാവികര്‍ ഇപ്പോഴും
ഗാലെ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 84 ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ ശ്രീലങ്ക കണ്ടെടുത്തു. ഇതില്‍ 80 പേരെ രക്ഷപ്പെട്ട സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശാഖപട്ടണത്ത് ഒരു നാവിക അഭ്യാസത്തിനു ശേഷം മടങ്ങുകയായിരുന്നു ഐറിസ് ദേന. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ഒരു അമേരിക്കന്‍ അന്തര്‍വാഹിനി ഐറിസ് ദേനയെ ആക്രമിച്ചത്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഉടന്‍ ഇറാനിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ യുദ്ധസാഹചര്യത്തില്‍ കടല്‍ വഴിയോ വ്യോമമാര്‍ഗമോ അവ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :