സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 15 ജനുവരി 2026 (09:04 IST)
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു. ജനുവരി എട്ടു മുതല്‍ 12 വരെ നാലുദിവസം നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ അമേരിക്ക ഇടപെട്ടാല്‍ ഇറാന്റെ അയല്‍ രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ, ഖത്തര്‍, തുര്‍ക്കി,
സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് മുന്നറിയിപ്പ്.
അതേസമയം ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ പ്രതിഷേധങ്ങള്‍ തുടരാനും സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനും ട്രംപ് ആഹ്വാനം ചെയ്തു. സഹായം ഉടനെത്തുമെന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. പ്രതിഷേധക്കാരെ വധിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായും ട്രംപ് അറിയിച്ചു.
ഇറാനിയന്‍ രാജ്യസ്നേഹികളെ, പ്രതിഷേധങ്ങള്‍ തുടരുക, നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കു, കൊലപാതകികളുടെയും അക്രമം ചെയ്യുന്നവരുടെയും പേരുകള്‍ ഓര്‍ത്തുവെയ്ക്കു. അവര്‍ വലിയ വില നല്‍കേണ്ടി വരും. പ്രതിഷേധക്കാരെ വധിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടനെത്തും.ങകഏഅ!പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
സഹായം ഉടനെത്തും എന്നതുകൊണ്ട് ട്രംപ് അര്‍ഥമാക്കിയത് എന്താണെന്ന് വ്യക്തമല്ലെങ്കിലും അമേരിക്ക- ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുമെന്ന് ഈ സന്ദേശം ഉറപ്പിക്കുന്നു. അടുത്തിടെ മിഡില്‍ ഈസ്റ്റില്‍ അമേരിക്ക സൈനികനീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. വ്യോമാക്രമണം യുഎസിന്റെ ഓപ്ഷനായുണ്ടെങ്കിലും നയതന്ത്രമാണ് ആദ്യ ഓപ്ഷനെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവീറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.