സ്വാതന്ത്ര്യ സമരം നമ്മുടെ സിനിമയും

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Independence Day
PRO
PRO
ചരിത്രസിനിമകളെന്നപോലെ വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള സിനിമകളും മലയാളമണ്ണില്‍ ഉണ്ടായിട്ടുണ്ട്‌. ഇടതുപക്ഷ ചായ്‌വിലായിരുന്നു പലരും കഥകള്‍ പറഞ്ഞിരുന്നത്‌. അതില്‍ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും തൊഴിലാളി-മുതലാളി വര്‍'ത്തിന്റെ ചൂഷണ- ചൂഷിത വികാരങ്ങളും പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ചില ചിത്രങ്ങള്‍ക്ക്‌ വിദേശമാര്‍ക്കറ്റും ലഭിച്ചു.

ബക്കര്‍ സംവിധാനം ചെയ്‌ത 'കബനീനദി ചുവന്നപ്പോള്‍', രവീന്ദ്രന്‍ സംവിധാനം ചെയ്ത 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍', കെ.ജി. ജോര്‍ജ്ജ്‌ സംവിധാനം ചെയ്‌ത ആക്ഷേപഹാസ്യചിത്രമായ 'പഞ്ചവടിപ്പാലം', അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'മുഖാമുഖം', ലെനിന്‍ രാജേന്ദ്രന്റെ 'മീനമാസത്തിലെ സൂര്യന്‍', രവിന്ദ്രന്റെ 'ഒരേ തൂവല്‍ പക്ഷികള്‍', ബക്കറിന്റെ 'സഖാവ്‌', അടൂര്‍ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷന്‍', ശരത്തിന്റെ 'സായാഹ്നം' കെ.ജി.ജോര്‍ജ്ജിന്റെ 'ഇലവങ്കോട്‌ ദേശം', വേണുനാഗവള്ളിയുടെ 'രക്തസാക്ഷികള്‍ സിന്ദാബാദ്‌' എന്നീ സിനിമകളൊക്കെ സ്വാതന്ത്ര്യസമരവുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടുന്ന സിനിമകളാണ്.

മലയാളത്തിലെ എക്കാലത്തേയും വലിയ സംരംഭങ്ങളിലൊന്നായ മോഹന്‍ലാലിന്റെ സ്വന്തം നിര്‍മാണത്തില്‍ പുറത്തുവന്ന 'കാലാപാനി'യാണ്‌ സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കി കേരളത്തിലിറങ്ങിയ കമ്പോളവിജയചിത്രങ്ങളിലൊന്ന്‌. ടി. ദാമോദരന്റെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആന്‍ഡമാന്‍സിലെ സെല്ലുലാര്‍ ജയിലുകളില്‍ വീര്‍സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഒരു സഹനസമര മുന്നേറ്റത്തിന്റെ കഥയാണ്‌ പറഞ്ഞത്‌.

മലയാളത്തിലിറങ്ങിയ രണ്ടു വന്‍ബജറ്റു സ്വാതന്ത്ര്യസമരഗാഥകളും രചിച്ചത്‌ ടി. ദാമോദരനായിരുന്നു എന്നതും യാദൃശ്ചികം. ഐ.വി. ശശി ഒരുക്കിയ '1921'ന്‌ തിരക്കഥയൊരുക്കിയ ദാമോദരന്‍ മലബാറിനെ പിടിച്ചു കുലുക്കിയ വാഗണ്‍ ദുരന്തവും മലബാര്‍ കലാപവുമാണ്‌ വിഷയമാക്കിയത്‌.

ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യ'നാവട്ടെ പ്രശസ്തമായ കയ്യൂര്‍ വിപ്ലവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. പ്രാദേശിക ഭാഷയായ മലയാളത്തില്‍ ഇത്രയും ചിത്രങ്ങളുടെ പട്ടിക നിരത്തുമ്പോള്‍ ഹിന്ദിയില്‍ നിര്‍മ്മിച്ച ഗാന്ധിയും അംബേദ്കറും മദര്‍ ഇന്ത്യയും സ്വാതന്ത്ര്യസമരകാലഘട്ടത്തെ ലക്‌ഷ്യമാക്കി മാത്രം നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു എന്ന്‌ പറയാതെ വയ്യ.

ആറ്റന്‍ ബറോയ്ക്കും മമ്മൂട്ടിക്കും നര്‍ഗീസിനും അതുകൊണ്ട്‌ തന്നെ ഇന്ത്യന്‍ ചരിത്രത്തില്‍ വിലമതിക്കാനാവാത്ത സ്ഥാനമാണുള്ളതും.

തമിഴ്‌ സിനിമയിലും ബ്രീട്ടീഷുകാരുടെ നേരെയുള്ള പ്രതിക്ഷേധം അലയടിച്ചു. ഇത്‌ പറയുമ്പോള്‍, അന്തരിച്ച ശിവാജി ഗണേശന്‍ എന്ന അതുല്യ നടനെ ഓര്‍ക്കാതെ വയ്യ. മുന്നൂറിനടുത്ത്‌ ചിത്രങ്ങളില്‍ അഭിനയിച്ച ശിവാജി ഗണേശന്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും 'വീരപാണ്ഡ്യകട്ടബൊമ്മന്‍', 'കപ്പലോട്ടിയ തമിഴന്‍', 'അന്തനാള്‍' എന്നീ ചിത്രങ്ങളിലൂടെയാണല്ലോ.

തമിഴിലെ ആദ്യത്തെ ചരിത്ര 'ത്യാഗഭൂമി'യായിരുന്നു. അതിനുശേഷം 'നാം ഇരുവര്‍' എന്ന ചിത്രം പുറത്തുവന്നു. 'നാം ഇരുവര്‍' തികച്ചും റാഡിക്കല്‍ മനോഭാവമുള്ള ഒരു ചിത്രമായിരുന്നു. താരപരിവേഷമില്ലാത്ത സാരംഗപാണിയും ടി.ആര്‍ രാമചന്ദ്രനുമായിരുന്നു ഈ രണ്ടു ചിത്രങ്ങളിലും നിറഞ്ഞുനിന്നത്‌ !

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു വീരപാണ്ഡ്യകട്ടബൊമ്മനും കപ്പലോട്ടിയ തമിഴനും. വെള്ളക്കാരുടെ രാജ്യഭരണത്തെ നിശിതമായി വിമര്‍ശിച്ച കട്ടബൊമ്മന്‍ എന്ന സ്വാതന്ത്ര്യവാദിയെ മറ്റൊരു ഇന്ത്യക്കാരന്‍ തന്നെ ചതിയില്‍ പെടുത്തി ബ്രിട്ടീഷുകാരുടെ ശത്രുവായി ചിത്രീകരിച്ച്‌ തൂക്കിലേറ്റുകയായിരുന്നു. കപ്പലോട്ടിയ തമിഴനകാട്ടെ സ്വാതന്ത്ര്യദാഹിയായ ചിദംബരപിള്ളയുടെ കഥ പറയുകയായിരുന്നു.

ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കീഴില്‍ കപ്പല്‍ വാണിജ്യബന്ധം നിലനിന്നിരുന്ന ആ കാലത്ത്‌, ധൈര്യപൂര്‍വ്വം സ്വന്തമായി വാണിജ്യകപ്പലിറക്കിയ തമിഴനായിരുന്നു ചിദംബരം പിള്ള. ആ കാലഘട്ടത്തിലെ റിക്കാര്‍ഡ്‌ ബ്രേക്കായിരുന്നു ഈ ചിത്രം

ഭാരതീയന്‍ രണ്ടാം ലോകമഹായുദ്ധത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്ന്‌ വ്യക്താക്കുന്ന ചിത്രമായിരുന്നു 'അന്തനാള്‍'. 'റഷോമോണ്‍' എന്ന കുറസോവ ചിത്രത്തെ അവലംബിച്ചായിരുന്നു 'അന്തനാള്‍' ജന്മം കൊണ്ടത്‌. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തെ അഴിമതിയെ എതിര്‍ക്കാന്‍ വേണ്ടിയും ഇന്ത്യന്‍ സിനിമ എന്നും പടപൊരുതിയിട്ടുണ്ട്‌.

സിനിമ, അമിത മുതല്‍മുടക്കുള്ളതിനാലും അതിന്റെ കച്ചവടം അനിവാര്യമാകയാലും അനാവശ്യമായ അതിഭാവുകത്വങ്ങള്‍ അവയിലൊക്കെ തിരുകിയിരുന്നു എന്നത്‌ ഒരു പോരായ്‌മയാണ്‌.

WEBDUNIA|
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ നാം വാഴ്ത്തിപ്പാടുമ്പോള്‍ നമ്മുടെ സിനിമയും അതില്‍ മുഖ്യപങ്കുവഹിച്ചു എന്നതില്‍ സന്തോഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :