നിപ വൈറസ്: കോഴിയിറച്ചിയും പന്നിയിറച്ചിയും മുട്ടയും ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (09:50 IST)

നിപയ്ക്ക് കാരണമാകുന്ന നിപ വൈറസ് മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഇവയില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതാണ്. പക്ഷികളും മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ പ്രധാനമായും വവ്വാലുകളില്‍ നിന്നാണ് നിപ പകരുന്നതായി കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളും പന്നികളുമാണ് നിപ വൈറസ് വാഹകര്‍.

വവ്വാലുകളില്‍ നിന്നും കഴിവതും അകലം പാലിയ്ക്കുക. ഇവ കടിച്ച ഫലങ്ങളോ ഇവയുടെ കാഷ്ഠം വീണ കിണര്‍ വെള്ളമോ ഉപയോഗിക്കരുത്. ഫലങ്ങള്‍ വവ്വാല്‍ കടിച്ചതല്ലെന്നുറപ്പു വരുത്താന്‍ കഴിയാത്ത സാഹചര്യമെങ്കില്‍ നല്ലപോലെ കഴുകി തൊലി നീക്കി കഴിയ്ക്കുക. ഇവ മഞ്ഞള്‍വെള്ളത്തിലോ ഉപ്പു വെള്ളത്തിലോ ഇട്ടു കഴുകി വൃത്തിയാക്കി കഴിയ്ക്കാം. നമ്മുടെ തൊടിയിലുണ്ടാകുന്ന ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ പോലുള്ള ഫലങ്ങള്‍ ഇവ കടിയ്ക്കാന്‍ സാധ്യതയേറെയാണ്. കടിച്ചതായി കണ്ട ഫലങ്ങള്‍ ഒഴിവാക്കുക.

കോഴിയിറച്ചി കഴിച്ചാല്‍ നിപ വരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. കോഴി നേരിട്ട് നിപ വാഹകരല്ല. എന്നാല്‍ വവ്വാല്‍ ഭക്ഷിച്ചത് ശേഷം ഭക്ഷിക്കുന്നതിലൂടെ സാധ്യത തീരെയില്ലെന്നും പറയാനാകില്ല. കോഴിയിറച്ചിയും മറ്റ് ഇറച്ചികളും നല്ല രീതിയില്‍ വേവിച്ച് വേണം കഴിക്കാന്‍. വേവിക്കുമ്പോള്‍ ഇറച്ചി വൈറസ് വിമുക്തമാകും. കോഴി മാത്രമല്ല, വളര്‍ത്തു മൃഗങ്ങളെല്ലാം തന്നെ നിപ വാഹകരാന്‍ സാധ്യതയുണ്ട്. എന്നു കരുതി ഇവയില്‍ നിന്നും രോഗം പകരുമെന്നു സ്ഥീരീകരിച്ചിട്ടില്ല. പക്ഷികളുടെയും മൃഗങ്ങളുടെയും സ്രവങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കുക. പന്നിയിറിച്ചിയും നല്ലപോലെ വേവിച്ചുവേണം കഴിയ്ക്കാന്‍. മുട്ട കഴിക്കുമ്പോഴും നന്നായി വേവിക്കണം. ബുള്‍സ്‌ഐ പരമാവധി ഒഴിവാക്കുക.

വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. രോഗങ്ങളുള്ള മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ മാസ്‌ക്, കൈയുറ മുതലായവ നിര്‍ബന്ധമായും ധരിക്കണം. വളര്‍ത്തുമൃഗങ്ങളെ മുഖത്തോട് ചേര്‍ത്ത് ഓമനിക്കുന്ന പ്രവണത പരമാവധി ഒഴിവാക്കുക. മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നുമാണ് നിപ വൈറസ് അതിവേഗം മനുഷ്യരിലേക്ക് പകരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :