ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത ആള്‍, ലഹരിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല; സിദ്ദിഖിന്റെ മരണത്തിനു പിന്നാലെ ചര്‍ച്ചയായി അശാസ്ത്രീയ ചികിത്സ രീതി

രേണുക വേണു| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (16:57 IST)

സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില മോശമാകാന്‍ കാരണം അശാസ്ത്രീയ ചികിത്സ രീതിയാണെന്ന് ആരോപണം. നടന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതേ കുറിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസും ന്യുമോണിയയും ബാധിച്ച് ചികിത്സയില്‍ ആയിരുന്ന സിദ്ദിഖ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, ലഹരിയെക്കുറിച്ച് ചിന്തിച്ചിട്ട്‌പോലുമില്ലാത്ത പ്രിയ സംവിധായകന്‍ സിദ്ധിഖ് മോഡേണ്‍ മെഡിസിനെ അവഗണിച്ച് ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകള്‍ നിരന്തരം ഉപയോഗിച്ചതാണ്

കരള്‍ രോഗവും, കിഡ്‌നി പ്രശ്‌നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവന്‍ അകാലത്തില്‍ നഷ്ട്ടപെടാന്‍ വരെ
കാരണമായത് എന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ജനാര്‍ദ്ധന്റെ വെളിപ്പെടുത്തലും മുന്നറിയിപ്പും അങ്ങേയറ്റം ഗുരുതരമാണ്.

മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ സിദ്ധിക്കയെ ചികിത്സിച്ച ഡോക്റ്ററെ ഉദ്ദരിച്ച് ശ്രീ ജനാര്‍ദ്ധനന്‍
പറഞ്ഞ വാക്കുകള്‍
ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അഭ്യസ്ഥവിദ്യരായവര്‍ പോലും അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകാരമാണ്.

ഇതൊക്കെ ഇപ്പോള്‍ തന്നെ പറയുന്നതിലെ അനൗചിത്യം മനസിലാകുന്നു എങ്കിലും, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കാതെ ഇപ്പൊ പറഞ്ഞാലേ കേള്‍ക്കൂ എന്നതുകൊണ്ടാണ്. ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യണം ഇനിയൊരു ജീവനും അങ്ങനെ നഷ്ട്ടപ്പെടരുത്..




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :