ദൈവം തന്ന നടന്‍-രാമന്‍കുട്ടി നായര്‍

പീസിയന്‍

WEBDUNIA|
കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ നിലനില്‍ക്കും. കത്തി വേഷത്തില്‍ അദ്ദേഹത്തോട് സമം നില്‍ക്കാന്‍ ഒരാളില്ല. അദ്ദേഹത്തെ അനുകരിച്ചവരില്‍ പലരും വീണുപോയി. ഗുരുവിന്‍റെ തോളൊപ്പമെത്താന്‍ പോലും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്കായതുമില്ല.

കുറിയ മനുഷ്യനാണ് രാമന്‍കുട്ടിനായര്‍. ഉയരക്കുറവ് വേഷം കെട്ടലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ കത്തിവേഷത്തില്‍ രാമന്‍കുട്ടിനായരുടെ ഉയരമാണ് മതിയായ ഉയരം എന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉയരവും കണ്ണുകളും കത്തിവേഷങ്ങളുടെയും വെള്ളത്താടി വേഷങ്ങളുടെയും ദൃശ്യ ചാരുതയായി മാറുന്നു.

കഥകളി രംഗത്തെ നിത്യവിസ്മയമായ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ ശിഷ്യനാണ്. കറകളഞ്ഞ അഭ്യാസവും അര്‍പ്പണബോധവും വാടാത്ത അത്മവീര്യവും അദ്ദേഹത്തിന് ഗുരുവില്‍ നിന്ന് കിട്ടി.

പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രാമന്‍കുട്ടി നായര്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. കഥകളിയുടെ കേളീ പതാക പാറിച്ച് അദ്ദേഹം ഇന്ത്യയിലും വിദേശത്തും രംഗാവതരണങ്ങള്‍ നടത്തി.

മൂന്നു തവണ വീരശൃംഖല ലഭിച്ചു. കാളിദാസ പുരസ്കാരവും സംസ്ഥാനത്തിന്‍റെ കഥകളീ പുരസ്കാരവും ലഭിച്ചു. കേരള, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡുകളും ഫെലോഷിപ്പുകളും ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :