ലോഹിതദാസ് - ജീവിതങ്ങള്‍ ഭൂതക്കണ്ണാടിയിലൂടെ കണ്ടവന്‍ !

രവിശങ്കരന്‍

WEBDUNIA|
PRO
എം ടിയെക്കാളും പത്മരാജനേക്കാളും മികച്ച തിരക്കഥാകൃത്താണ് ലോഹിതദാസ് എന്നത് കല്‍‌പ്പറ്റ നാരായണന്‍ നടത്തിയ ഒരു നിരീക്ഷണമാണ്. എം ടിയും പത്മരാജനും സാഹിത്യത്തോടും, ലോഹിയാകട്ടെ കൂടുതലായി സിനിമയോടും ചേര്‍ന്നു നില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിഗമനം. അതായത്, സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു ലോഹിയുടെ രചനാപ്രവര്‍ത്തനം. അല്ലെങ്കില്‍ സിനിമാറ്റിക് കൃതികള്‍ രചിക്കാന്‍ എം ടിയെക്കാളും പത്മരാജനെക്കാളും വിരുത് ലോഹിക്കു തന്നെ.

നാരായണന്‍റെ ഈ അഭിപ്രായത്തെ അംഗീകരിക്കാനോ അതിന് ഒരു വേദി നല്‍കാനോ അകാരണമായ ഒരു ഭയം ചില മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല എന്നാണ് മനസിലാക്കാനാകുന്നത്. എം ടിയെയോ പത്മരാജനെയോ വിമര്‍ശിക്കാനുള്ള തന്‍റേടം മാധ്യമങ്ങള്‍ക്കില്ല എന്നതു പോകട്ടെ, ലോഹിതദാസ് എന്ന പ്രതിഭയെ അംഗീകരിക്കാനുള്ള സന്‍‌മനസു പോലും അദ്ദേഹത്തിന്‍റെ മരണശേഷമാണുണ്ടായത്. കല്‍‌പറ്റ നാരായണന്‍റെ വീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകാത്തതെന്ന് കരുതാം.

ഈ മൂവരുടെയും സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, കഥാപാത്രങ്ങളുടെ മൌലികമായ സംഭാഷണ രീതി. ലോഹിയുടെ ഒരു കഥാപാത്രത്തിലൂടെയും എഴുത്തുകാരന്‍ സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങള്‍ തന്നെയാണ്. അമരത്തിലെ അച്ചൂട്ടി സംസാരിക്കുന്നതു പോലെയല്ല കിരീടത്തിലെ സേതു സംസാരിക്കുന്നത്. അതുപോലെയല്ല അച്യുതന്‍‌നായരോ കീരിക്കാടനോ സംസാരിക്കുന്നത്. പാഥേയത്തിലെ ചന്ദ്രദാസിന് കൂടുതല്‍ തെളിമയും ശുദ്ധിയുമുള്ള ഭാഷയാണ്. വേട്ടക്കാരന്‍ വാറുണ്ണിക്ക് അയാളെപ്പോലെതന്നെ വികൃതമായ സംസാരരീതി.

ഓരോ കഥാപാത്രത്തിനും അയാളുടെ ജീവിതപരിസരവും കുടുംബപശ്ചാത്തലവും കുലവുമൊക്കെ അടിസ്ഥാനമാക്കിയുള്ള സംസാരശൈലി നല്‍കാനാണ് ലോഹി ശ്രമിച്ചിട്ടുള്ളത്. അതില്‍ അങ്ങേയറ്റം വിജയിക്കാനും അദ്ദേഹത്തിനായി. തനിക്കു കുറേ കാര്യങ്ങള്‍ പറയാനുണ്ട്, അത് കഥാപാത്രങ്ങളിലൂടെ പറയുന്നു എന്ന ചില തിരക്കഥാകൃത്തുക്കളുടെ രീതി ഒട്ടും ലോഹിതദാസിനില്ല തന്നെ.

അടുത്ത പേജില്‍ വായിക്കുക - ചന്തു വീരനായിരിക്കാം, പക്ഷേ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :