2023 Roundup: The fall of byju raveendran's empire: 30,000 കോടിയിൽ നിന്നും 830 കോടിയിലേക്ക് കൂപ്പുകുത്തി ബൈജൂസ്

അഭിറാം മനോഹർ| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (14:26 IST)
ഇന്ത്യന്‍ ടെക് ലോകത്തെ അമ്പരപ്പിച്ച വളര്‍ച്ചയായിരുന്നു മലയാളിയായ ബൈജു രവീന്ദ്രന്റെ സ്ഥാപനമായ ബൈജൂസ് ചുരുങ്ങിയ കാലം കൊണ്ടുണ്ടാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പെന്ന സ്ഥാനം ബൈജൂസ് നേടിയെടുത്തതോടെ ഒരു സമയത്ത് ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയെന്ന നേട്ടത്തിന് തൊട്ടരികില്‍ വരെ ബൈജു രവീന്ദ്രന്‍ എത്തിയിരുന്നു. എന്നാല്‍ വളര്‍ച്ചയേക്കാള്‍ വേഗത്തിലായിരുന്നു ബൈജൂസിന്റെ പതനം.

2022 ജൂലൈയില്‍ 360 കോടി ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ ആസ്തി. ഏകദേശം 30,000 കോടി ഇന്ത്യന്‍ രൂപ. എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് രൂപികരിച്ച് 2020ലായിരുന്നു ആദ്യമായി ഫോര്‍ബ്‌സിന്റെ ലോകത്തിലെ ശതകോടിശ്വരന്മാരുടെ പട്ടികയില്‍ ബൈജു രവീന്ദ്രന്‍ സ്ഥാനം നേടിയത്. 180 കോടി ഡോളര്‍(15,000 കോടി രൂപ) ആയിരുന്നു അന്നത്തെ ആസ്ഥി. കൊവിഡ് വ്യാപനം ആരംഭിച്ചതോടെയാണ് ബൈജൂസ് വമ്പന്‍ വളര്‍ച്ചയിലേക്ക് മാറിയത്. പഠനം ഓണ്‍ലൈനായി മാറിയതോടെ ബൈജൂസിന്റെ മൂല്യം 2022ല്‍ 1.83 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

എന്നാല്‍ അഗ്രസീവായ മാര്‍ക്കറ്റിങ്ങിലൂടെ വിപണി പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ ബൈജൂസിന്റെ പതനവും ആരംഭിച്ചു. ഇതിനിടെയില്‍ കോവിഡില്‍ നിന്നും മാറി ക്ലാസ് റൂമുകളിലേക്ക് കുട്ടികള്‍ പ്രവേശിച്ച് തുടങ്ങിയതും കമ്പനിക്ക് തിരിച്ചടിയായി. ഇതിനിടെ ആകാശ് ഉള്‍പ്പടെ നിരവധി ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ ബൈജൂസ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയിലെ പ്രധാന നിക്ഷേപകരായ നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പ്രൊസസ് കമ്പനിയുടെ മൂല്യം 2,200 കോടി ഡോളറില്‍ നിന്നും 300 കോടി ഡോളറാക്കിയത് കമ്പനിക്ക് തിരിച്ചടിയായി.

2023ലെത്തുമ്പോള്‍ 360 കോടി ഡോളര്‍ ആസ്ഥിയുണ്ടായിരുന്ന ബൈജു രവീന്ദ്രന്റെ സമ്പാദ്യം വെറും 10 കോടി ഡോളറിലെത്തി. ഫോര്‍ബ്‌സ്,ഹുറൂണ്‍ തുടങ്ങിയ എല്ലാ ശതകോടീശ്വര പട്ടികകളില്‍ നിന്നും ബൈജൂസ് പുറത്തായി. ഇതോടെ ജീവനക്കാരെ വെട്ടുക്കുറച്ചും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ്. അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10,000 കോടി രൂപയുടെ വായ്പയാണ് ബൈജൂസ് തിരിച്ചടയ്ക്കാനുള്ളത്. ഇത് 6 മാസത്തിനിടെ വീട്ടുമെന്നാണ് കമ്പനി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയിലെ ഉപസ്ഥാപനമായ എപിക് അടക്കമുള്ളവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :