1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. Sushant Singh Rajput commits suicide at Mumbai home

ദിശ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു, പിന്നാലെ സുശാന്തിന്‍റെ ആത്‌മഹത്യ; ഹിന്ദി സിനിമാലോകത്ത് നടക്കുന്നതെന്ത്?

Sushant Singh Rajput
നടൻ സുശാന്ത് സിങ് രാജ്‌പുതിനെ (34) മരിച്ചനിലയിൽ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് ഹിന്ദി സിനിമാലോകം. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്‍റെ ജഡം കണ്ടെത്തിയത്. എന്നാല്‍ ഈ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതാണ് ബോളിവുഡിനെ ഇപ്പോള്‍ ആശങ്കയിലാഴ്‌ത്തുന്നത്.
 
അഞ്ചുദിവസങ്ങള്‍ക്ക് മുമ്പാണ് സുശാന്തിന്‍റെ മാനേജരായിരുന്ന ദിശ സാലിയന്‍ എന്ന പെണ്‍കുട്ടി ഒരു കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ നിന്ന് താഴേക്കുചാടി ആത്‌മഹത്യ ചെയ്‌തത്. ‘ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത’ എന്നാണ് ദിശയുടെ ആത്‌മഹത്യയെക്കുറിച്ച് അന്ന് സുശാന്ത് പ്രതികരിച്ചത്. സമചിത്തതയോടെയാണ് ആ മരണത്തെക്കുറിച്ച് സുശാന്ത് പ്രതികരിച്ചതെങ്കിലും ഇപ്പോള്‍ സുശാന്ത് ജീവനൊടുക്കിയതും ദിശയുടെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഏവരും അന്വേഷിക്കുന്നത്.
 
മറ്റ് പല കാരണങ്ങളും പൊലീസ് തിരയുന്നുണ്ട്. ബോളിവുഡില്‍ നിലയുറപ്പിച്ച താരമാണ് സുശാന്ത് സിങ് രാജ്‌പുത്. അതുകൊണ്ടുതന്നെ തൊഴില്‍‌പരമായ നിരാശ ഉണ്ടാകേണ്ട ആവശ്യമില്ല. ‘എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി’ എന്ന ഒറ്റച്ചിത്രമാണ് സുശാന്തിന്‍റെ കരിയറിനെ ഉയരത്തിലെത്തിച്ചത്. അതിന് ശേഷം തിരിഞ്ഞുനോക്കേണ്ട സാഹചര്യം സുശാന്തിന് ഉണ്ടായിട്ടില്ല. കൈനിറയെ അവസരങ്ങള്‍ ഉണ്ടായിട്ടും കരിയറിലെ ഏറ്റവും നല്ല നിലയില്‍ നില്‍ക്കുന്ന ഈ സമയത്ത് ജീവിതം അവസാനിപ്പിക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും എന്നതാണ് പൊലീസിനും തലവേദന സൃഷ്ടിക്കുന്നത്.
 
കൊവിഡുമായി ബന്ധപ്പെട്ടോ ലോക്‍ഡൌണോ താരത്തിന്‍റെ മാനസിക നിലയെ ഏതെങ്കിലും തരത്തില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് ആഴത്തിലുള്ള അന്വേഷണത്തിലൂടെയേ വ്യക്‍തമാകൂ. ഭാവിയില്‍ ബോളിവുഡിന്‍റെ നെടുംതൂണുകളിലൊരാളായി വളരാന്‍ പ്രാപ്‌തിയുണ്ടായിരുന്ന സുശാന്ത് സിംഗ് രാജ്‌പുത് എന്ന താരത്തിന്‍റെ ഈ അകാലത്തിലുള്ള വിടവാങ്ങല്‍ സിനിമാവ്യവസായത്തിന് തന്നെ കനത്ത നഷ്‌ടമാണ്. ആ മരണം സൃഷ്ടിക്കുന്ന നഷ്‌ടത്തോടൊപ്പം അതുയര്‍ത്തുന്ന ഉത്തരം ലഭിക്കാനുള്ള ചോദ്യങ്ങളും സിനിമാലോകത്തെ വരും നാളുകളില്‍ അസ്വസ്ഥമാക്കുമെന്നതില്‍ സംശയമൊന്നുമില്ല.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
സുഷാന്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് അമ്മയെക്കുറിച്ച്