തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ; ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്‌ച

തിരുവനന്തപുരം| അനിരാജ് എ കെ| Last Modified ബുധന്‍, 10 ജൂണ്‍ 2020 (19:44 IST)
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ഒരാള്‍ ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട് ഹൗസിങ് ബോർഡ് കോളനി സ്വദേശി മുരുകേശൻ (38) ആണ് ആത്‌മഹത്യ ചെയ്‌തത്. ഇയാള്‍ തമിഴ്നാട്ടിൽനിന്ന് തിരികെയെത്തിയ ആളാണ്. കൊവിഡ് സംശയിച്ച് ആശുപത്രിയില്‍ പ്രവേസിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ ആത്‌മഹത്യ ചെയ്‌തിരുന്നു. ഇന്നലെ ആശുപത്രിയില്‍ നിന്ന് ചാടിപോകാന്‍ ശ്രമിച്ച ഇയാളെ തിരികെ വീണ്ടും ഐസൊലേഷന്‍ വര്‍ഡില്‍ എത്തിച്ചിരുന്നു. ഇന്നു പകല്‍ 11 മണിക്കാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇന്ന് ഡിസ്ചാര്‍ജു ചെയ്യാനിരുന്ന ഇയാള്‍ക്ക് വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ തിരികെയെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു. 33കാരനായ ഇയാള്‍ അപസ്മാരമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മദ്യപാന ആസക്തി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഈ രണ്ട് സംഭവങ്ങളിലും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നു ഗുരുതര വീഴ്ചയാണ് ഉണ്ടായത്. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :