സ്വരാജ് സിപി‌എം സംസ്ഥാന നേതൃത്വത്തിലേക്ക് ?

ജോണ്‍ കെ ഏലിയാസ്| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (16:54 IST)
കേരളത്തിലെ യുവനേതാക്കളില്‍ ഏറ്റവും ജനസമ്മതിയുള്ള ഒരാള്‍ സി പി എം നേതാവും എം എല്‍ എയുമായ എം സ്വരാജ് ആണെന്നതില്‍ സംശയമില്ല. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനും ഏത് വിഷയത്തേക്കുറിച്ചും എത്രനേരം ചര്‍ച്ച ചെയ്യാനും നിയമസഭയിലും ചാനല്‍ ചര്‍ച്ചകളും എതിരാളികളെ വാക്കുകള്‍ കൊണ്ട് നിലയ്ക്കുനിര്‍ത്താനും സ്വരാജിനുള്ള കഴിവ് ഏവരും അംഗീകരിക്കുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയത്തിന്‍‌മേലുള്ള ചര്‍ച്ചയില്‍ വരെ സ്വരാജിന്‍റെ ആ പാടവം തെളിഞ്ഞുമിന്നിയതുമാണ്.

സ്വരാജിനെ ആരാധിക്കുന്നവരുടെ അനവധി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തൃപ്പൂണിത്തുറയില്‍ സ്വരാജ് വീണ്ടും അങ്കത്തിനിറങ്ങുമെന്നും ജയിച്ചുകയറുമെന്നും മന്ത്രിയാകുമെന്നുമൊക്കെ അവരില്‍ പലരും വിശ്വസിക്കുന്നു. എന്നാല്‍ എതിരാളികള്‍ക്ക് തെല്ലും ആനുകൂല്യം നല്‍കാത്ത ശൈലി സ്വരാജിനെ പാര്‍ട്ടിയുടെ അമരക്കാരനാക്കുമെന്ന് വിശ്വസിക്കാണ് സ്വരാജ് അണികളില്‍ ഒരു വിഭാഗത്തിന് താല്‍പ്പര്യം.

പിണറായിയുടേതിന് സമാനമായ ശൈലി തിളങ്ങിനില്‍ക്കുന്ന ഒരേയൊരു സി പി എം യുവനേതാവ് ഇന്ന് സ്വരാജ് മാത്രമാണ്. പറയുന്ന കാര്യങ്ങളില്‍ വ്യക്തതയും അത് പറയുന്നതിലെ കാര്‍ക്കശ്യവുമെല്ലാം സ്വരാജില്‍ മറ്റൊരു പിണറായിയെ കാണാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, പാര്‍ട്ടിയെ പുതിയ തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സ്വരാജിനെപ്പോലെയുള്ള നേതാക്കള്‍ നേതൃത്വത്തിലെത്തണം എന്ന് അവര്‍ ആഗ്രഹിക്കുന്നു.

ഭാവിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ഒരു യുവനേതാവിനെ പരിഗണിക്കുന്നുണ്ടെങ്കില്‍ അത് സ്വരാജിനെയാവും എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. സ്വരാജ് നേതൃത്വത്തിലെത്തിയാല്‍, അത് പിണറായിയുടെ കാലം പോലെതന്നെ പാര്‍ട്ടിയുടെ സുവര്‍ണകാലമായി മാറുമെന്നും അനുയായികള്‍ വിലയിരുത്തുന്നു.

പി രാജീവ്, കെ എന്‍ ബാലഗോപാല്‍, എ പ്രദീപ് കുമാര്‍, എ എ റഹീം, എം ബി രാജേഷ് തുടങ്ങി കരുത്തരായ യുവ നേതാക്കള്‍ ഏറെയുള്ളപ്പോഴും അവരെയൊക്കെ മറികടക്കുന്ന വാക്‍ചാതുര്യമാണ് അണികള്‍ക്ക് സ്വരാജില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കാരണമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :