പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം; ദീപാവലി ആഘോഷങ്ങൾക്കിടെ യുവാവ് വെട്ടേറ്റ് മരിച്ചു

ഒ‍ഡീഷയിലെ സുന്ദര്‍പാടയിലാണ് സംഭവം.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (10:20 IST)
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. ഒ‍ഡീഷയിലെ സുന്ദര്‍പാടയിലാണ് സംഭവം. സമീപത്തെ ബിഡിഎ കോളനിയില്‍ താമസിക്കുന്ന അമരേഷ് നായക് എന്ന യുവാവാണ് മരിച്ചത്. അമരേഷും സുഹൃത്തുക്കളും ചേര്‍ന്ന് കോളനിക്ക് സമീപത്ത് പടക്കം പൊട്ടിച്ചു കൊണ്ടിരിക്കെ ഒരു സംഘം ആളുകളെത്തി പടക്കം പൊട്ടിക്കുന്നത് തടയുകയായിരുന്നു.

തുടര്‍ന്ന് ഇരു സംഘങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിനിടെ അമരേഷിന് വെട്ടേല്‍ക്കുകയുമായിരുന്നു. വാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമരേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ദീപാവലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വ്യത്യസ്‍ത അപകടങ്ങളില്‍ ഒഡീഷയില്‍ മറ്റ് 4 പേര്‍ കൂടി മരിച്ചു. കിയോഞ്ജര്‍ ജില്ലയിലെ സദ ചക്കില്‍ രാത്രിയില്‍ വീടിന് മുകളിലേക്ക് പടക്കം വീണുണ്ടായ തീ പിടുത്തത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചത്.

ഭാദ്രക്കില്‍ വീടിനു മുന്നില്‍ തൂക്കിയിരുന്ന അലങ്കാര ബള്‍ബുകളില്‍ നിന്ന് ഷോക്കേറ്റാണ് മറ്റൊരാള്‍ മരിച്ചത്. ഗഞ്ചം ജില്ലയിലെ സുന്ദര്‍പുരില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനമുണ്ടായതിനെ പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഖല്ലികോട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ദീപാവലി ആഘോഷങ്ങള്‍ക്കിടെ പത്തോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :