കളി നമ്മളോട് വേണ്ട, ഇത് ടീം വേറെയാണ്; ദക്ഷിണാഫ്രിക്കയെ തൂത്തുവാരി ഇന്ത്യ

Last Modified വ്യാഴം, 6 ജൂണ്‍ 2019 (14:16 IST)
ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്നലെയായിരുന്നു. ഏഴ് ദിവസം കാത്തിരുന്ന് ഒടുവിൽ കോഹ്ലിപ്പട കളിക്കിറങ്ങിയപ്പോൾ ജയം അല്ലാതെ മറ്റൊന്നും ആരാധകർ ആഗ്രഹിച്ചിരുന്നില്ല. ഒടുവിൽ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കാനായതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ.

ഇതോടെ ഈ ലോകകപ്പിലെ മൂന്നാമത്തെ തോൽ‌വിയാണ് ദക്ഷിണാഫ്രിക്കയുടേത്. ജയം സ്വപ്നം കണ്ടിറങ്ങിയ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കുകയായിരുന്നു ഇന്ത്യയുടെ ബൌളിംഗ് ടീം. പിന്നാലെ, ഇന്ത്യയുടെ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കയുടെ ആഗ്രഹത്തിനു കൂച്ചു വിലങ്ങിടുകയായിരുന്നു. ആറു വിക്കറ്റിന്റെ അനായാസ ജയമാണ് സ്വന്തമാക്കിയത്.

ഇന്ത്യയ്‌ക്കെതിരെ എക്കാലവും മികച്ച പ്രകടനം നടത്താറുള്ള ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് എടുത്തത് കളിയിൽ നിർണായകമായി. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ആറാമത്തെ ഓവറിലാണ് ജസ്പ്രീത് ബുംറ ഡി കോക്കിനെ പുറത്താക്കുന്നത്.

ബുംറയ്‌ക്കെതിരെ ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഡി കോക്കിനെ കോഹ്ലി തന്റെ തന്ത്രപരമായ നീക്കത്തിൽ കൂരുക്കുകയായിരുന്നു. കവര്‍ഡ്രൈവ് കളിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ കോഹ്ലി ഫീൽഡറെ മാറ്റി. ഈ നീക്കത്തിൽ ഡീ കോക്ക് വീഴുകയായിരുന്നു.

ഫീല്‍ഡ് വിന്യാസത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബുംറയുടെ ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോവുകയായിരുന്നു പന്തില്‍ ഡി കോക്ക് കവര്‍ഡ്രൈവിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍, ബാറ്റിലുരസിയ പന്ത് മൂന്നാം സ്ലിപ്പില്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ കോലി ഡി കോക്കിനെ പുറത്താക്കി.

ഇന്ത്യയ്ക്കായി രോഹിത് ശർമയും ധോണിയും തിളങ്ങി. രോഹിത് ശര്‍മ 144 പന്തില്‍ 122 റണ്‍സുമായി പുറത്താവാതെ നിന്നു. 38 റണ്‍സെടുത്ത ഡുപ്ലെസി, 31 റണ്‍സെടുത്ത മില്ലര്‍, 42 റണ്‍സെടുത്ത ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :