കോലിയോ സ്മിത്തോ? ആരാണ് കേമൻ; കണക്കുകൾ പറയുന്നത് ഇങ്ങനെ

അഭിറാം മനോഹർ| Last Updated: വ്യാഴം, 23 ജനുവരി 2020 (15:30 IST)
ഇന്ത്യൻ ആരാധകരെ വളരെയധികം ആവേശത്തിലാഴ്ത്തികൊണ്ടാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചത്. ആദ്യ മത്സരത്തിൽ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയ ഇന്ത്യ വളരെ ശക്തമായാണ് പരമ്പരയിലേക്ക് മടങ്ങിവന്നത്. ഓസീസിനെതിരെ വിരാട് കോലി മിന്നും പ്രകടനത്തോടെ പരമ്പരയിലെ താരമായപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഇവരിൽ ആരാണ് കേമനെന്ന ചർച്ചകളും വ്യാപകമായിരിക്കുകയാണ്.

കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ടെസ്റ്റിൽ വിരാട് കോലിയേക്കാൾ ഒരൽപ്പം മുന്നിലാണ് സ്മിത്ത്. കോലി 84 ടെസ്റ്റില്‍ നിന്ന് 54.97 ശരാശരിയില്‍ 7202 റൺസാണ് നേടിയിട്ടുള്ളത്. 27 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയുമാണ് കോലി ഇത്രയും മത്സരങ്ങളിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നതെങ്കിൽ 73 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്മിത്ത് 62.84 ശരാശരിയില്‍ നേടിയത് 7227 റണ്‍സാണ്. ഇതിൽ 26 സെഞ്ച്വറിയും 29 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു.

എന്നാൽ എകദിനത്തിലും ടി20യിലും സ്മിത്തിനേക്കാൾ കേമൻ കോലിയാണ്. 245 ഏകദിനം കളിച്ച കോലി 59.85 ശരാശരിയില്‍ 11792 റണ്‍സ് നേടിയിട്ടുണ്ട്. ഇതിൽ 42 സെഞ്ച്വറിയും 57 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. എന്നാൽ ഏകദിനത്തിൽ 121 മത്സരങ്ങൾ കളിച്ച സ്മിത്ത് 42.96 ശരാശരിയില്‍ നേടിയത് 4039 റണ്‍സാണ്. ഇതിൽ 9 സെഞ്ച്വറിയും 24 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു.

ക്രിക്കറ്റിന്റെ കാര്യം പരിഗണിക്കുകയാണെങ്കിൽ സ്മിത്തിനേക്കാൾ വളരെ മുന്നിലാണ് ഇന്ത്യൻ നായകൻ. 78 ടി20 മത്സരങ്ങളിൽ നിന്നും 52.72 റൺസ് ശരാശരിയിൽ 2689 റൺസാണ് കോലിയുടെ സമ്പാദ്യം. ഇതിൽ 24 അർധസെഞ്ച്വറികൾ ഉൾപ്പെടുന്നു. മറുവശത്ത് 36 മത്സരം മാത്രം കളിച്ച സ്മിത്തിന് 27.47 ശരാശരിയിൽ 577 റൺസ് മാത്രമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :