രേണുക വേണു|
Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (08:39 IST)
ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഒരു താരം വീട്ടിലേക്കു മടങ്ങിയത് ട്രെയിനിൽ. പൊതുവെ കളിക്കാരെല്ലാം മത്സരശേഷം ചാർട്ടേഡ് വിമാനങ്ങളെയാണ് നാട്ടിലേക്കു പോകാൻ സാധാരണയായി ആശ്രയിക്കുക. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് ലോകകപ്പ് ടീമിലെ ഓൾറൗണ്ടറായ ശിവം ദുബെ ട്രെയിനിൽ യാത്ര ചെയ്തത്.
അഹമ്മദബാദിൽ നിന്ന് മുംബൈയിലേക്ക് തേർഡ് എസി ടിക്കറ്റ് ബുക്ക് ചെയ്തായിരുന്നു ദുബെയുടെയും കുടുംബത്തിന്റെയും യാത്ര. തനിക്കും കുടുംബത്തിനും വേണ്ടി വിമാന ടിക്കറ്റ് നോക്കിയെങ്കിലും കിട്ടിയില്ലെന്നും അതുകൊണ്ടാണ് ട്രെയിനിൽ പോകാമെന്ന് തീരുമാനിച്ചതെന്നും ദുബെ ഇന്ത്യൻ എക്‌സ്പ്രസിനോടു പറഞ്ഞു.
' ഫ്‌ളൈറ്റുകൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് അതിരാവിലെ അഹമ്മദബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. റോഡ് മാർഗം പോകാമായിരുന്നു. പക്ഷേ ട്രെയിനിൽ ആണെങ്കിൽ കുറേകൂടി വേഗത്തിൽ എത്താൻ സാധിക്കും,' ദുബെ പറഞ്ഞു.
ഭാര്യയും സുഹൃത്തും ദുബെയ്ക്ക് ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിൽ ആളുകൾ തിരിച്ചറിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ ഫുൾ സ്ലീവ് ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ചു. സ്റ്റേഷനിൽ തിരക്ക് കുറഞ്ഞ പുലർച്ചെയാണ് ട്രെയിൻ ബുക്ക് ചെയ്തത്. അതുകൊണ്ട് താരത്തെ ആരും തിരിച്ചറിഞ്ഞില്ല.
ട്രെയിൻ പുറപ്പെടാൻ ഏതാനും മിനിറ്റുകൾക്കു മുൻപാണ് ട്രെയിനിൽ കയറിയത്. അതുവരെ കാറിൽ കാത്തിരുന്നു. യാത്രയ്ക്കിടെ അപ്പർ ബെർത്തിലാണ് ദുബെ വിശ്രമിച്ചത്. ടിക്കറ്റ് ചെക്ക് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥൻ ഐഡി നോക്കി 'നിങ്ങൾ ശിവം ദുബെ ആണോ' എന്ന് ചോദിച്ചെങ്കിലും താരത്തിന്റെ ഭാര്യ ഇടപെടുകയായിരുന്നു. അതുകൊണ്ട് കൂടുതൽ ആളുകൾ ലോകകപ്പ് ജേതാവ് ട്രെയിനിൽ ഉള്ള കാര്യം അറിഞ്ഞില്ല.