അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (13:49 IST)
ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വീകരിച്ച സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ. ടൂര്‍ണമെന്റില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാതെ ക്രിക്കറ്റിനെ തന്നെയാണ് ഇന്ത്യന്‍ ടീം അപമാനിച്ചതാണെന്നും ഈ നടപടി നിരാശാജനകമാണെന്നും സല്‍മാന്‍ ആഘ പറഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ട്രോഫി നല്‍കുമ്പോള്‍ സ്വീകരിക്കാതെ കപ്പ് കിട്ടിയില്ലെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കുമെന്നും പാക് നായകന്‍ ചോദിച്ചു.
ടൂര്‍ണമെന്റില്‍ ഇന്ത്യ ചെയ്തത് നിരാശാജനകമാണ്. ഞങ്ങളെയല്ല ക്രിക്കറ്റിനെയാണ് അവര്‍ അപമാനിച്ചത്. നല്ല ടീമുകളൊന്നും അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ കടമകള്‍ നിറവേറ്റാനായി ഞങ്ങള്‍ തനിച്ചാണ് ട്രോഫിയുമായി പോസ് ചെയ്യാന്‍ പോയത്. ഞങ്ങള്‍ അവിടെ മെഡലുകള്‍ വാങ്ങി. ഞാന്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അനാദരവാണ് ഇന്ത്യ കാണിച്ചത്. സല്‍മാന്‍ ആഘ പറഞ്ഞു.
അതേസമയം ടൂര്‍ണമെന്റിന് മുന്‍പായുള്ള പത്രസമ്മേളനത്തിലും റഫറിയുടെ മീറ്റിങ്ങിലും തനിക്ക് സൂര്യ ഹസ്തദാനം നല്‍കിയിരുന്നെന്നും ക്യാമറയ്ക്ക് മുന്നില്‍ ലോകം കാണ്‍കെ അത് ചെയ്യാന്‍ സൂര്യ തയ്യാറായില്ലെന്നും സല്‍മാന്‍ ആഘ പറഞ്ഞു. സൂര്യയുടെ തീരുമാനം അയാള്‍ക്ക് ലഭിച്ച നിര്‍ദേശം കാരണമാകാമെന്നും ആഘ കൂട്ടിച്ചേര്‍ത്തു.