ഫിംഗർ സ്പിന്നർമാർ ഇന്ത്യയെ കറക്കുന്നു, സഞ്ജു പുറത്തിരിപ്പുണ്ട്, വമ്പൻ സൂചന നൽകി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

ഇന്ത്യയുടെ ബാറ്റിംഗ് ആശങ്കയിൽ; സഞ്ജു സാംസൺ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ

Sanju Samson
Sanju Samson
രേണുക വേണു| Last Modified വെള്ളി, 20 ഫെബ്രുവരി 2026 (11:25 IST)
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കഷ്ടപ്പെടുന്നതായി സമ്മതിച്ച് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ്. ഇന്ത്യന്‍ ടീമില്‍ നിരവധി ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളതിനാല്‍ എതിരാളികള്‍ ഫിംഗര്‍ സ്പിന്നിനെ വ്യാപകമായി ഉപയോഗിച്ച് ഇന്ത്യയുടെ റണ്‍റേറ്റ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇതാണ് ടീം നിലവില്‍ നേരിടുന്ന വെല്ലുവിളിയെന്നും ഡോഷെറ്റ് പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റര്‍മാരെ ഫിംഗര്‍ സ്പിന്നര്‍മാര്‍ ഫലപ്രദമായി നിയന്ത്രിച്ച സാഹചര്യങ്ങള്‍ ഉണ്ടായി. ഡച്ച് ബൗളര്‍മാര്‍ പന്തിലെ വേഗത കുറച്ചാണ് ഭൂരിഭാഗം സമയവും പന്തെറിഞ്ഞത്. ഇന്ത്യന്‍ ലൈനപ്പില്‍ കൂടുതല്‍ ലെഫ്റ്റികള്‍ ഉള്ളതിനാല്‍ ഫിംഗര്‍ സ്പിന്നിനെ എതിരാളികള്‍ ആശ്രയിക്കുന്നുണ്ട്. നമുക്ക് അധികം ഓപ്ഷനുകള്‍ ഇല്ല. സഞ്ജു ടീമിന് പുറത്തിരിക്കുകയാണ്. റയാന്‍ ഡോഷെറ്റ് പറഞ്ഞു.

നിലവില്‍ വമ്പന്‍ ഫോമിലല്ലെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമും തിലക് വര്‍മയുടെ മെല്ലെപ്പോക്കും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എതിരാളികളുടെ സ്പിന്‍ കെണി മറികടക്കാന്‍ ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷന്‍ ഇന്ത്യയ്ക്ക് ഉറപ്പാക്കേണ്ടി വന്നേക്കാം. അങ്ങനെയെങ്കില്‍ സഞ്ജു സാംസണിനെ ഇന്ത്യ വരും മത്സരങ്ങളില്‍ പരിഗണിക്കുമെന്ന സൂചനയാണ് ഡോഷെറ്റ് നല്‍കുന്നത്. സൂപ്പര്‍ എട്ടില്‍ ശക്തമായ സ്പിന്നര്‍മാരുള്ള ടീമുകളാണ് ഇന്ത്യയുടെ എതിരാളികള്‍.

നിലവില്‍ മോശം ഫോമിലാണെങ്കിലും സഞ്ജു ടീമിലെത്തിയാലും അഭിഷേക് ശര്‍മ- ഇഷാന്‍ കിഷന്‍ ജോഡി തന്നെയാകും ഓപ്പണിംഗില്‍ ഇറങ്ങുക. മൂന്നാം നമ്പറില്‍ മെല്ലെപ്പോക്ക് തുടരുന്ന തിലക് വര്‍മയ്‌ക്കോ റിങ്കു സിംഗിനോ ആകും സഞ്ജു ടീമിലെത്തുന്നതോടെ അവസരം നഷ്ടമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :