വെല്ലിങ്ങ്ടണിൽ മഴ വില്ലനായി, ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (11:18 IST)
ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച.മഴ കാരണം ഒന്നാം ദിനം നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 55 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു. 38 റണ്‍സുമായി ഉപനായകന്‍ അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് ക്രീസില്‍.

പുല്ല് നിറഞ്ഞ വെല്ലിങ്ങ്ടൺ പിച്ചിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ന്യൂസിലൻഡ് പേസ് ബൗളിംഗ് താരം കെയ്‌ൽ ജാമിസണാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയെ ചീട്ടുകൊട്ടാരം കണക്കെ തകർത്തെറിഞ്ഞത്. മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തി.പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), വിരാട് കോലി (2), ഹനുമ വിഹാരി (7) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കളിയുടെ അഞ്ചാം ഓവറിൽ തന്നെ ടിം സൗത്തിയുടെ പന്തിൽ ഇന്ത്യക്ക് ഓപ്പണർ പൃഥ്വി ഷായെ നഷ്ടപ്പെട്ടു. ന്യൂസിലൻഡിന്റെ യുവതാരമായ കെയ്‌ൽ ജാമിസണ് വിക്കറ്റ് സമ്മാനിച്ച് പൂജാരയും നിലയുറപ്പിക്കും മുൻപ് തന്നെ പുറത്തായി. തുടർന്നിറങ്ങിയ കോലിയേയും ജാമിസൺ വേഗം തന്നെ തിരിച്ചയച്ചു.സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്.

പിന്നീടെത്തിയ രഹാനെയാണ് ഇന്ത്യൻ ഇന്നിങ്ങ്സിന് അല്പമെങ്കിലും ആശ്വാസം നൽകിയത്.മായങ്കിനൊപ്പം 48 റണ്‍സാണ് രഹാനെക്കായെങ്കിലും മായങ്ക് അഗർവാളിനെ കൂറ്റി നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമ വിഹാരിക്കും മത്സരത്തിൽ തിളങ്ങാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :