1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. rachin ravindra makes significant records in india soil

Cricket worldcup 2023: ഇന്ത്യക്കാരനെന്നത് മാത്രമല്ല, രവീന്ദ്രയുടെ പല നേട്ടങ്ങളും ഇന്ത്യന്‍ മണ്ണില്‍ തന്നെ

Rachin ravindra
രചിന്‍ രവീന്ദ്രയെന്ന പേര് ക്രിക്കറ്റ് ലോകം കേട്ടുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. പേരില്‍ നിന്ന് തന്നെ രചിന്റെ ഇന്ത്യന്‍ ബന്ധം വ്യക്തമാണ്. ബെംഗളുരുവാണ് രചിന്റെ പിതാവിന്റെ സ്വദേശം. സച്ചിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വലിയ ആരാധകനായതിനാല്‍ രാഹുലില്‍ നിന്നും രാ എന്ന ഭാഗവും സച്ചിനില്‍ നിന്നും ചിന്‍ എന്ന ഭാഗവും എടുത്താണ് തന്റെ മകന് രവി കൃഷ്ണമൂര്‍ത്തി പേര് നല്‍കിയത്. രചിന്റെ ഇന്ത്യന്‍ ബന്ധം അവിടെ അവസാനിക്കുന്നില്ല.
 
ക്രിക്കറ്റ് കരിയറാക്കി അധികകാലം ആയിട്ടില്ലെങ്കിലും ഇതിനകം രചിന്‍ രവീന്ദ്രയുടെ ക്രിക്കറ്റ് കരിയറില്‍ സംഭവിച്ച പല സംഭവങ്ങളും നടന്നത് ഇന്ത്യയില്‍ വെച്ചാണ്. ന്യൂസിലന്‍ഡ് സീനിയര്‍ ടീമില്‍ എത്തുന്നതിന് മുന്‍പ് അണ്ടര്‍ 19 കാറ്റഗറിയില്‍ ന്യൂസിലന്‍ഡിനായി 2 ലോകകപ്പുകളില്‍ രചിന്‍ കളിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍ വെച്ചായിരുന്നു ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ ടെസ്റ്റില്‍ രചിന്‍ അരങ്ങേറ്റം കുറിച്ചത്. കാന്‍പൂര്‍ ടെസ്റ്റില്‍ ബാറ്റ് കൊണ്ടുള്ള രചിന്റെ പ്രകടനം അന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചെടുക്കാനും രചിന് സാധിച്ചു.
 
ന്യൂസിലന്‍ഡിന്റെ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമല്ലായിരുന്നെങ്കിലും ബ്രെയ്‌സ്‌വെല്ലിന് പരിക്കേറ്റതും വില്യംസണിന്റെ തിരിച്ചുവരവ് പരിക്ക് മൂലം നീണ്ടതുമാണ് ന്യൂസിലന്‍ഡ് ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ രചിനെ സഹായിച്ചത്. ലോകകപ്പിലെ രചിന്റെ ആദ്യമത്സരം നടന്നതും ഇന്ത്യയിലാണെന്നത് യാദൃശ്ചികമായിരിക്കാം. മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കികൊണ്ട് ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ സെഞ്ചൂറിയനും ലോകകപ്പില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാകാനും രചിന്‍ രവീന്ദ്രയ്ക്ക് സാധിച്ചു. സെഞ്ചുറി പ്രകടനത്തോടെ ന്യൂസിലന്‍ഡ് ടീമിലെ തന്നെ പ്രധാനതാരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഈ 23കാരന്‍.
 
അടുത്ത ലേഖനം
Cricket worldcup 2023: 2023 ലോകകപ്പില്‍ വാര്‍ണറില്‍ നിന്നും മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നു: പാറ്റ് കമ്മിന്‍സ്