അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഫെബ്രുവരി 2026 (12:36 IST)
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി സംഘാടകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് പരിശീലനം നടത്താന്‍ തന്റെ ടീമിന് മതിയായ സൗകര്യം ലഭിച്ചില്ലെന്നാണ് ഇറാസ്മസിന്റെ പരാതി. വൈകുന്നേരം കളി നടക്കുന്നതിനാല്‍ സ്റ്റേഡിയത്തിലെ ലൈറ്റില്‍ പരിശീലനം നടത്താന്‍ അനുവാദം ചോദിച്ചിരുന്നു. അത് ലഭിച്ചില്ല. എന്നാല്‍ ഇന്ത്യയ്ക്ക് 2 നൈറ്റ് സെഷന്‍ ലഭിച്ചെന്നും നമീബിയ നായകന്‍ പറയുന്നു.
'നൈറ്റ് സെഷന്‍ ഞങ്ങള്‍ക്ക് മാത്രം കിട്ടിയില്ല. കാരണമെന്താണെന്ന് എനിക്കറിയില്ല. ഇന്ത്യയ്ക്ക് രണ്ടുവട്ടമാണ് അവസരം ലഭിച്ചത്. കാനഡ ടീമും കഴിഞ്ഞ ദിവസം രാത്രിയില്‍ പരിശീലിക്കുന്നത് കണ്ടു, എന്നാലും ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ പോരാടം. ഇതിലൊന്നും തളരില്ല. ഇറാസ്മസ് പരസ്യമായി വിമര്‍ശിച്ചു.
നമീബിയയില്‍ ഫ്‌ലഡ്ലൈറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് ഡേ-നൈറ്റ് മത്സരങ്ങളില്‍ പോരാടുന്നത് വെല്ലുവിളിയാണെന്നും ക്യാപ്റ്റന്‍ സമ്മതിച്ചു. വിദേശത്തെത്തുമ്പോള്‍ മാത്രമാണ് ഫ്‌ലഡ്ലൈറ്റുകള്‍ക്ക് കീഴില്‍ കളിക്കാനുള്ള സൗകര്യം ലഭിക്കുന്നതെന്നും ഇറാസ്മസ് വെളിപ്പെടുത്തി. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നമീബിയ പരാജയപ്പെട്ടിരുന്നു. വൈകീട്ട് ഏഴിന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ- നമീബിയ മത്സരം.