ക്‌ലാസന്‍ തകര്‍ക്കും, ലോകകപ്പ് നോക്കി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും വരണ്ട: കെവിന്‍ പീറ്റേഴ്‌സണിന്റെ ലോകകപ്പ് പ്രവചനം

അഭിറാം മനോഹർ| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (16:41 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം ലോകകപ്പ് ലഹരിയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകള്‍ കപ്പെടുക്കണമെന്ന് ഓരോ രാജ്യക്കാരും ആഗ്രഹിക്കുന്നു. ആതിഥേയരാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്കാണ് ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇപ്പോഴിതാ ഈ ലോകകപ്പിനെ പറ്റി ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍.
 
ഏഷ്യാകപ്പ് നേട്ടത്തോടെ ഇന്ത്യ വലിയ ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയത്തോടെ ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പില്‍ വലിയ പോരാട്ടം നടത്തുമെന്ന ശക്തമായ സൂചന നല്‍കി കഴിഞ്ഞു. ലോകകപ്പ് സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് താഴെയാണ് ഇംഗ്ലണ്ടിന് സ്ഥാനം. അതിന് താഴെയായി ഓസ്‌ട്രേലിയ ഉണ്ടാകും. സന്തുലിതമായ നിരയാണ് ഇന്ത്യയ്ക്കുള്ളത്. ഒപ്പം ആതിഥേയരാണെന്ന ആനുകൂല്യവും ഇന്ത്യയ്ക്കുണ്ട്.
 
എങ്കിലും മറ്റ് ടീമുകളുടെ താരങ്ങളെല്ലാം തന്നെ ഐപിഎല്ലില്‍ ഇന്ത്യയില്‍ കളിച്ചു പരിചയമുള്ളവരായതിനാല്‍ ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നത് കൊണ്ട് ഇന്ത്യയ്ക്ക് വലിയ രീതിയില്‍ അതിന്റെ ആനുകൂല്യമുണ്ടെന്ന് പറയാന്‍ സാധിക്കില്ല. ഇതെല്ലാം ഉള്ളപ്പോള്‍ പോലും പാകിസ്ഥാനെ നമുക്ക് നിസാരരായി തള്ളികളയാനാകില്ല. ഏഷ്യാകപ്പില്‍ മഴയും പരിക്കുമെല്ലാം പാകിസ്ഥാന് വില്ലന്മാരായിരുന്നു. എന്നാല്‍ ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള ശേഷി പാക് ടീമിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ ടീമും താരസമ്പന്നമാണ്. കന്നി കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്ക എത്താനുള്ള സാധ്യത തള്ളികളയാനാകില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഹെന്റിച്ച് ക്ലാസന്‍ വലിയ ഒരു അസറ്റാണ്. ഈ ലോകകപ്പില്‍ തിളങ്ങുന്ന താരങ്ങളില്‍ ഒരാള്‍ ക്ലാസനായിരിക്കും. പീറ്റേഴ്‌സണ്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :