അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2025 (18:55 IST)
ഇന്ത്യക്കെതിരായ ടി20 സീരീസിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരെഞ്ഞെടുത്തു. ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 2-0ത്തിന് പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്കായിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലെത്തിയപ്പോള്‍ ആദ്യ ഇലവനില്‍ ഇടം നേടാന്‍ സഞ്ജു സാംസണിനും കുല്‍ദീപ് യാദവിനും സാധിച്ചില്ല. ജിതേഷ് ശര്‍മയാണ് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിക്കുന്നത്.
ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണെങ്കിലും ആന്റിച്ച് നോര്‍ക്കിയ, മാര്‍ക്കോ യാന്‍സന്‍, ലുങ്കി യെങ്കിടി എന്നിവരടങ്ങിയ ബൗളിംഗ് നിര ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ്.ടോപ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിരയില്‍ ഫിനിഷിംഗ് റോളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജിതേഷ് ശര്‍മയുമെത്തും. ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് ഗുണം ചെയ്യും. അര്‍ഷദീപ് സിങ്ങ്, ജസ്പ്രീത് ബുമ്ര എന്നിങ്ങനെ 2 പേസര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളീംഗ് നിരയിലുള്ളത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയാണ് ടീമില്‍.
അതേസമയം ബാറ്റിങ്ങില്‍ പരിചയ സമ്പന്നരായ എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡികോക്ക്,ഡേവിഡ് മില്ലര്‍ എന്നിവര്‍ ദക്ഷിനാഫ്രിക്കന്‍ നിരയിലുണ്ട്. മധ്യനിരയില്‍ ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്,ഡെവാള്‍ഡ് ബ്രെവിസ്, ഡൊണാവന്‍ ഫെരാരിയ എന്നിവരുടെ മികച്ച ഫോം ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് തലവേദനയായി തീര്‍ന്ന മാര്‍ക്കോ യാന്‍സനും മികച്ച ഫോമിലാണ്.