അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (11:03 IST)
ക്രിക്കറ്റ് ലോകത്തെ ആവേശകരമായ ആഷസ് പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കി ഓസ്‌ട്രേലിയ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി 4-1നാണ് പരമ്പര ഓസീസ് സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ചാം ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഉച്ചഭക്ഷണത്തിന് ശേഷമാണ് വിജയം പിടിച്ചെടുത്തത്.
അഞ്ചാം ദിനം കളി ആരംഭിക്കുമ്പോള്‍ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ഓസ്‌ട്രേലിയന്‍ വിജയം വൈകിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനുണ്ടായിരുന്നത്. 265 പന്തില്‍ 154 റണ്‍സെടുത്ത ജേക്കബ് ബേഥല്‍ ഒന്‍പതാമനായി പുറത്തായതോടെ ഇംഗ്ലണ്ട് പരാജയം മണത്തു. പിന്നാലെ ജോഷ് ടങ്കും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്ങ്‌സ് 342 റണ്‍സിന് അവസാനിക്കുകയായിരുന്നു.
വിജയലക്ഷ്യത്തീലേക്ക് ബാറ്റ് വീശിയ ഓസീസിനായി ട്രാവിസ് ഹെഡും ജേക്ക് വെതരരള്‍ഡും മികച്ച തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡ് 29 റണ്‍സും ജേക്ക് വെതറാള്‍ഡ് 34 റണ്‍സും നേടി മടങ്ങിയെങ്കിലും ചെറിയ വിജയലക്ഷ്യത്തിലേക്ക് ഓസ്‌ട്രേലിയ അനായാസമായി നീങ്ങുകയായിരുന്നു. തന്റെ അവസാനമത്സരത്തില്‍ ബാറ്റ് ചെയ്ത ഉസ്മാന്‍ ഖവാജ 6 റണ്‍സിനാണ് പുറത്തായത്. എങ്കിലും താരത്തിനോട് എഴുന്നേറ്റ് ആദരവ് അര്‍പ്പിച്ച് വികാരാധീനമായ വിടവാങ്ങല്‍ നല്‍കാന്‍ സിഡ്‌നിക്കായി. 2 ലക്ഷത്തിലധികം കാണികളാണ് 5 ദിവസമായി നടന്ന സിഡ്‌നി ടെസ്റ്റ് കാണാനായി എത്തിയത്.