ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു,ആ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു, ക്യാപ്റ്റനില്‍ അതിഥിയായെത്തിയ മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (13:05 IST)

അഭിനയത്തിന്റെ 50 സുവര്‍ണ്ണ വര്‍ഷങ്ങള്‍ മമ്മൂട്ടി പൂര്‍ത്തിയാക്കുമ്പോള്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍.മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്നം. ആദ്യമായി തീയറ്ററില്‍ കണ്ട മമ്മൂട്ടി സിനിമയെക്കുറിച്ചും മമ്മൂട്ടി എന്ന ഗുരുനാഥനെക്കുറിച്ചും പറയുകയാണ് പ്രജേഷ് സെന്‍.

പ്രജേഷ് സെനിന്റെ വാക്കുകളിലേക്ക്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട ഒരു വടക്കന്‍ വീരഗാഥയാണ് ആദ്യം കണ്ടതെന്ന് ഓര്‍മയില്‍ പതിഞ്ഞ് നില്‍ക്കുന്ന ചിത്രം. ചന്തുവായി വീട്ടിലെ വാഴകള്‍ വെട്ടിനിരത്തിയതിന് കിട്ടിയ സമ്മാനത്തിന്റെ ചൂടും മറന്നിട്ടില്ല.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് സീന തീയറ്ററില്‍ പോയി ആദ്യം കണ്ടത് പാഥേയമാണ്. പിന്നീടങ്ങോട്ട് റിലീസിന്റെ അന്നു തന്നെ മമ്മുക്ക പടങ്ങള്‍ കാണുകയെന്നത് ശീലമായി മാറി.

മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്നം .അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു ആദ്യത്തെ കാഴ്ച.കണ്ണും മനസ്സും നിറഞ്ഞ് അന്തം വിട്ട് നോക്കി നിന്നു എന്നതാണ് ശരി. മാധ്യമ പ്രവര്‍ത്തകനായ സമയത്ത് ഇന്റര്‍വ്യൂ ചെയ്യാനും അവസരം കിട്ടി. ഓരോ ചോദ്യത്തിനും വ്യക്തതയോടെ മറുപടി നല്‍കി ക്ഷമയോടെ ദീര്‍ഘനേരം സംസാരിച്ചു. വിറയല്‍ കൊണ്ട് ചോദ്യങ്ങള്‍ പലതും വിഴുങ്ങിയ ഓര്‍മ്മായാണത്.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായപ്പോള്‍ ഭാസ്‌കര്‍ ദ റാസ്‌കലില്‍ ഒപ്പം ജോലി ചെയ്യാനായി. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വച്ചാണ് ക്യാപ്റ്റന്‍ തുടങ്ങുന്നത് മമ്മൂക്കയോട് പറയുന്നത്. ഫുട്ബാള്‍ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ചും അതിനുപയോഗിക്കുന്ന ക്യാമറകളെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. പിന്നെ ഒന്ന് രണ്ട് വിദേശ സിനിമകള്‍ കാണാന്‍ നിര്‍ദ്ദേശിച്ചു.ഫുട്ബാളുമായി ബന്ധമില്ലാത്ത സിനിമകളായിരുന്നു അത്. പക്ഷേ ഇമോഷന് ഏറെ പ്രാധാന്യമുള്ളത്. ഷൂട്ടിന് മുമ്പ് മാനസികമായ തയ്യാറെടുപ്പിന് വളരെയധികം സഹായിക്കുമെന്ന് ഗരുനാഥനെപ്പോലെ പറഞ്ഞുതന്നു.

ക്യാപ്റ്റനില്‍ അതിഥിയായി ഒരു സീനില്‍ എത്തുന്നതില്‍ ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു. പിന്നീട് സത്യേട്ടന് അദ്ദേഹത്തോടുള്ള സ്‌നേഹവും ആരാധനയും മനസ്സിലാക്കിയതോടെ അഭിനയിക്കാന്‍ സമ്മതിച്ചു. 'ആ നമുക്ക് ചെയ്യാം' ആ വാക്കുകള്‍ എന്നില്‍ നിറച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെ ആദ്യ സിനിമയില്‍ തന്നെ മമ്മൂക്കയോട് ആക്ഷന്‍ പറയാനുള്ള
ഭാഗ്യമുണ്ടായി.

എത്ര കടല്‍ കണ്ടാലും നമുക്ക് മതിയാവാറേഇല്ലല്ലോ...
ഭംഗിമാത്രമല്ല കടല്‍തീരത്തുനിന്ന് ആഴങ്ങളിലേക്ക് നോക്കി നില്‍കുമ്പോള്‍ കിട്ടുന്നൊരു നിര്‍വൃതിയുണ്ട്. ഇനിയും മനോഹരമായ എന്തൊക്കെയോ
ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകും..അതാണ് മമ്മൂക്ക....

അഭിനയത്തിന്റെ 50 സുവര്‍ണ്ണ വര്‍ഷങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കുമ്പോള്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :