അളിവേണി എന്തു ചെയ്‌വു

കെ.വി. മോഹന്‍കുമാര്‍

WEBDUNIA|
മുടിക്കുത്തിനു പിടിച്ച് കേശുകനമ്മാവന്‍ ഇടനാഴിയിലൂടെ വലിച്ചിഴച്ചേപ്പിന്നെയാണ് അളിവേണിയില്‍ ഈയൊരു മാറ്റം. പുലര്‍ച്ചെ മുറ്റമടിക്കുകയായിരുന്ന അളിവേണിയെ നോക്കി മേദിനി അമ്മായി അതിശയപ്പെട്ടു: ശിവനേ, ഇന്നലെവരെ ചൂമലൊപ്പം ഞാന്നുകിടന്നിരുന്ന മുടി ദാ, നെലത്തെഴയുന്നല്ലോ.

ഈര്‍ക്കില്‍ ചൂല് നിലത്തൂന്നി, കുനിഞ്ഞുനിന്ന് അളിവേണി തിടുക്കത്തില്‍ മുറ്റമടിക്കുകയാണ്.

മേദിനി അമ്മായി നേരെ തെക്കേ കെട്ടിലേക്കാണോടിപ്പോയത്. കേശുകനമ്മാവനെ കുലുക്കി വിളിച്ചു : "ദേ, നോക്ക്യേ, ആ പെണ്ണിന്‍റെ മുടി'

നീണ്ടു വന്നൊരു കൂര്‍ക്കത്തിന്‍റെ സ്ഥായിയില്‍ കേശുകനമ്മാവന്‍ പൂണ്ടു കിടന്നു.

കുളികഴിഞ്ഞ് ഈറന്‍ പകരുന്നതിനിടയിലാണ് അളവേണിയതു കണ്ടത്. ഇടതൂര്‍ന്ന്, ചന്തിയും കവിഞ്ഞ് കിടക്കുകയാണ് മുടി. കുനിഞ്ഞു നിന്നാല്‍ തറയില്‍ മുട്ടും. നിലക്കണ്ണാടിയുടെ മുന്നില്‍ മുടി മുന്നേലിക്കിട്ട് ഏറെനേരം അവള്‍ അതിശയിച്ചു നിന്നു.

ബി.എ. മലയാളം ക്ളാസില്‍ പിന്‍ബഞ്ചിലിരുന്ന ലാലാമ്മയാണത് കണ്ടത്. "നോക്ക്യേ', ലീലാമ്മ അടുത്തിരുന്ന രതിപ്രിയയെ തോണ്ടി. "അളിവേണീടെ മുടി-'

രതിപ്രിയ നോക്കി.
ഇരിപ്പിടം കവിഞ്ഞ് കിടക്കുകയാണ്.
"വെച്ചു കെട്ടാ', രതിപ്രിയ തീര്‍ത്തു പറഞ്ഞു. "അല്ലാണ്ട് ഒറ്റ ദിവസം കൊണ്ട് മുടി വളര്വേ'?
"വാര്‍ മുടിയാവും', ലീലാമ്മ ഒച്ചയടക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :