ഓപ്പറേഷൻ സോക്കർ ബോൾ‌സ് : അഫ്‌ഗാൻ വനിതാ ഫുട്ബോൾ ടീമംഗങ്ങൾ ക്രിസ്റ്റ്യാനോയുടെ നാട്ടിലാണ്

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (17:50 IST)
അഫ്‌ഗാനിൽ താലിബാൻ തീവ്രവാദികൾ ഭരണം പിടിച്ചെടുക്കുന്നതിനെ ലോകം ആശങ്കയോടെയാണ് കണ്ടുനിന്നത്. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ സ്വാതന്ത്രം ചവിട്ടിമെതിക്കപ്പെടുമെന്ന് താലിബാൻ ഭരണത്തിൽ വന്നതിനെ തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ തന്നെ വ്യക്തമായിരുന്നു.

ഒന്നിച്ചിരുന്നുള്ള പഠനവും കായികവിനോദത്തിൽ ഏർപ്പെടുന്നതിനും വിലക്കേർപ്പെടുത്തിയ താലിബാനിൽ നിന്നും രാജ്യത്തെ വനിതാ ഫു‌ട്ബോൾ ടീം അംഗങ്ങൾ പോർച്ചുഗലിൽ സുരക്ഷിതരായി എത്തിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഓപ്പറേഷൻ സോക്കർ ബോൾസ്'എന്ന് പേരിട്ട മുപ്പത്തിയഞ്ചോളം ദിവസം നീണ്ടുനിന്ന രക്ഷാദൌത്യത്തിനൊടുവിലാണ് അവരെല്ലാവരും പോര്‍ച്ചുഗല്ലില്‍ എത്തിചേര്‍ന്നത്.

കാനഡയിലെ ഒരു പ്രാദേശിക സർവകലാശാലയിൽ അസിസ്റ്റന്റ് സോക്കർ കോച്ചായി പ്രവർത്തിക്കുന്ന അഫ്ഗാനിസ്ഥാൻ വനിതാ സീനിയർ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ ഫർഖുണ്ട മുഹ്തജിന്റെ നേതൃത്വത്തിലായിരുന്നു രഹസ്യമായ രക്ഷാദൗത്യം.

വനിതാ ഫുട്ബോള്‍ താരങ്ങളെ പോര്‍ച്ചുഗല്ലില്ലെത്തിക്കുന്നത് വരെ ഫർഖുണ്ട മുഹ്‌താജ് കളിക്കാരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവരാണ് അഫ്‌ഗാനിൽ നിന്നും പോർച്ചുഗലിലെത്തിയത്. സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങൾ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താനായിരുന്നു രക്ഷാദൗത്യമെന്ന് മുഹ്‌താജ് പറഞ്ഞു.

പോര്‍ച്ചുഗല്ലില്‍ വനിതാ ടീമംഗങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവരെ സ്വീകരിക്കാനായി ഫർഖുണ്ട മുഹ്തജും അവിടെ എത്തിയിരുന്നു. പലർക്കും ആ നിമിഷത്തിൽ കരച്ചിലടക്കാനിയില്ല. പലരും തങ്ങൾ സ്വാതന്ത്രത്തിലേക്കാണ് കാലെടുത്ത് വെയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം ജനിച്ച് വളർന്ന അഫ്‌ഗാനിസ്ഥാനിലേക്ക് തിരികെ പോകാൻ സാധിക്കില്ല എന്നതിൽ നിരാശയുണ്ടെന്നും ചിലർ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :